വെള്ളിയാഴ്‌ച, നവംബർ 27, 2009

കൊക്കും,മറിയച്ചേടത്തിയും....പിന്നെ അന്തോണീസിന്റെ സൈക്കിള്‍ കയറ്റവും!!!

കൊക്ക്‌ പറക്കും വഴിയേ...എപ്പിസോഡ്‌-2

വെള്ളിലാംകുന്നിന്‌ ഈ പേരുവീഴാന്‍ കാരണം അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെയാണ്‌!!!

വെള്ളിലാംകുന്ന്‌ ശരിയ്ക്കും ഒരു വലിയ കുന്ന്‌ തന്നെയാണ്‌...

പണ്ട്‌....പണ്ടുപണ്ട്‌....ജനസാന്ദ്രത കൂടുന്നതിനും കുറേ പണ്ട്‌..ഈ കുന്നില്‍ നിറയെ വെള്ളിലംതാളികള്‍ പൂത്തു നിന്നിരിന്നുവെന്നും..വഴിപോക്കര്‍ക്ക്‌ ഇതൊരുവെള്ളിലംതാളിയുടെ കുന്നായി തോന്നി'വെള്ളിലാംകുന്ന്‌' എന്ന്‌ പേരുണ്ടായി എന്നുമാണ്‌ ഐതീഹ്യം!!

എന്നാല്‍ അങ്ങനെയല്ല... 'അമ്മ കറുത്തത്‌..മോള്‌ വെളുത്തത്‌..മോളുടെ മോളതിസുന്ദരി' എന്നും പേരുള്ള വെള്ളിലം താളി പോലൊരു സുന്ദരികുടുംബം വെള്ളിലാംകുന്നില്‍ താമസിച്ചിരുന്നുവെന്നും...അവരെച്ചുറ്റിപറ്റിയാണ്‌ വെള്ളിലാംകുന്നിന്‌ ഈ പേരുണ്ടായതെന്നും മറ്റൊരു ഐതീഹ്യവും നിലവിലുണ്ട്‌.

'വെള്ളിലാംകുന്ന്'പടിഞ്ഞാറോട്ടിറങ്ങിപോകുന്ന പഞ്ചായത്ത്‌ റോഡ്‌ നേരെ ചെന്നെത്തുന്നത്‌ ഇരിങ്ങാലക്കുട ശ്രീ കൂടല്‍മണിക്യം അമ്പലത്തിലും..കിഴക്കോട്ടുപോയാല്‍ തൃശ്ശൂര്‍ ചാലക്കുടി ദേശീയപാതയിലുമാണ്‌.

എന്തായാലും വെള്ളിലാംകുന്നിന്റെ പ്രകൃതിരമണീയതയ്ക്ക്‌ ഇന്നും യാതൊരുകുറവുമില്ല എന്നതാണ്‌ എടുത്തുപറയേണ്ട കാര്യം.

പച്ചയുടുത്ത പാടശേഖരങ്ങള്‍ക്കരികിലായി ഒരു മൊട്ടക്കുന്നുള്ള മനോഹരഗ്രാമം വെള്ളിലാംകുന്ന് മാത്രമായിരിക്കും എന്ന്‌ ഞാന്‍ വെറുതേ ചിന്തിക്കാറുണ്ട്‌..

കയ്യില്‍ രണ്ട്‌ നാടന്‍കോഴികളെ തലകീഴായി തൂക്കിപ്പിടിച്ചുകൊണ്ട്‌ 'കൊക്ക്‌മൊയ്തീന്‍' കയറ്റം കയറുകയാണ്‌....ഇരുവശത്തും നിരന്ന പാടശേഖരങ്ങള്‍ക്ക്‌ നടുവിലൂടെ പടിഞ്ഞാറുനിന്നും വെള്ളിലാംകുന്നിലേക്കുള്ള കുത്തനേയുള്ള കയറ്റം..

തലയില്‍ ഒരു 'ചൂരകൊട്ടയില്‍' 'നെല്ലുകുത്തരി'യുമായി ഇറക്കമിറങ്ങിവരുന്ന മറിയച്ചേടത്തിയുടെ കുശലാന്വേഷണം..

"എവിടെന്നാ 'മൊയ്തീനിക്കാ' രവിലെതന്നെ 'ഇണക്കോഴി'കളേയും കൊണ്ട്‌?.."

"ഇണക്കോയികളോ?...."

"ഇണകുരുവീന്നൊക്കെ കേട്ട്‌രിക്ക്‌ണ്‌..'ഇണക്കോയീന്ന്' ന്ന്‌ ഇത്‌പ്പോ ആദ്യയ്‌ട്ട്‌ കേക്ക്‌ണ്‌!!!"

അപ്പോഴാണ്‌ കയ്യിലിരിക്കുന്ന കോഴികളില്‍ ഒന്ന്` പൂവനും ഒന്ന്‌ പിടയുമാണല്ലോ എന്ന കാര്യം മൊയ്തീന്‍ ഓര്‍ത്തത്‌...

"ന്നാലും ന്റെ റബ്ബേ!!!കുയീല്‌ക്ക്‌ കാല്‌ബെച്ച്‌രിക്ക്‌ണ്‌ ന്ന്‌ട്ടും ങ്‌ടരൊരു കണ്ണേ!!!"

അമ്പതാം വയസ്സിലും ഈ മറിയച്ചേടത്തീടെ നിരീക്ഷണപാടവം...പ്രസിദ്ധം തന്നെ.. വെറുതെയല്ല വെള്ളിലാംകുന്നുകാര്‍ 'ദൂരദര്‍ശനം മറിയച്ചേടത്തി'എന്നു വിളിയ്ക്കുന്നത്‌!!

ആലോചിച്ചു തീരുന്നതിപുന്‍പേ മറിയച്ചേടത്തി അടുത്ത ഗോളടിച്ചു കഴിഞ്ഞിരുന്നു..

"എന്തായാലും ഇന്നു രാത്രി കിണറ്റില്‍ ചാടേണ്ടിവരില്ലല്ലോ കൊക്കേ?.... ബിരിയാണിയൊന്നും വെയ്ക്കാനല്ലല്ലോ... വളത്താനല്ലേ?... കോഴികളെ?....

'കൊക്കിന്‌' കാര്യം മനസ്സിലായി..

മറിയച്ചേടത്തിയുടെ കുശലാന്വേഷണത്തിന്റെ ദുരുദ്ദേശം!!

കുരിയാക്കോസേട്ടന്റെ വീട്ടിലെ കല്യാണത്തിന്‌ ആ മൊഞ്ചത്തി 'ഡെല്‍ഫീന്റെ' ചന്തം കണ്ടിരിന്ന്‌ താന്‍ അധികമൊഴിച്ചത്‌ പത്തിരുപത്തഞ്ചു കപ്പ്‌ വെള്ളായിരുന്നില്ലേ?..

അബദ്ധങ്ങള്‍ പലതും പറ്റീട്ട്‌ണ്ടെങ്കിലും 'പരിശുദ്ധന്‍ കുരിയാക്കോസേട്ടന്റെ വീട്ടില്‍ പറ്റീത്‌ അല്‍പ്പം കടന്ന കയ്യായിപോയി....

കുരിയാക്കോസേട്ടന്‍ പരിശുദ്ധനായതോണ്ട്‌ പടച്ചോന്‍ കാത്ത്‌!!!

കൊക്ക്‌ ഒരു ആത്മവിമര്‍ശനം നടത്തി നടത്തം തുടനാരുങ്ങുമ്പോഴേയ്ക്കും മറിയച്ചേടത്തി ഒരു കൊത്തുകൂടി കൊത്തി..

"കിണറ്റീന്ന്‌ വലിച്ചു കേറ്റാന്‍ എപ്പോഴും ആളുകാണില്ലാട്ടോ കൊക്കേ.."

അടുത്തെത്തി ഇതു പറഞ്ഞതും കൊക്കിന്റെ 'കണ്ട്രോള്‍'പോയി...

'ന്റെ കയ്യീന്ന്‌... ജ്ജ്‌.. മേടിയ്ക്കും......."

എന്ന്‌ നീട്ടി വിളിച്ചുകൊണ്ട്‌ വലതുകൈ പൊക്കിയത്തും ഇണക്കോഴികളില്‍ പിടക്കോഴി പറന്ന്‌ മറിയച്ചേടത്തിയുടെ തലയിലെ നെല്ലുകുത്തരികൊട്ടയില്‍ 'ലാന്റ്‌' ചെയ്തു.....

ഇരിങ്ങാലക്കുട ചന്തമുതല്‍ തലകീഴായിക്കിടന്ന്‌ വെയിലുകൊണ്ട്‌`'ഗ്ലാമറൊക്കെ' പോയ വെളുത്തു സുന്ദരിയായ പിടക്കോഴി ചാകര കണ്ട മുക്കുവത്തിപെണ്ണിനേപോലെ സന്തോഷിച്ചു സുന്ദരിയായി മാറി!!.....

ആദ്യമായി കുത്തരികൊട്ടയില്‍ ഒന്നു കാഷ്ഠിച്ചു....
പിന്നെ തെരുതെരേ കുത്തരി തിന്നു മുടിയ്ക്കാന്‍ തുടങ്ങി..

"ന്റെ റബ്ബേ" എന്നു വിളിച്ചുകൊണ്ട്‌ പിടക്കോഴിയേ പിടിക്കാനായി ഇരുകൈകളും പൊക്കിയതും ഇണക്കോഴികളില്‍ പൂവനും മറിയച്ചേടത്തിയുടെ കുത്തരിക്കൊട്ടയിലേയ്ക്ക്‌ പറന്നു കയറി..

"പടച്ചോനേ!!!..മറിയച്ചേടത്തി പറഞ്ഞത്‌ ശര്യന്നേ..ഇതു'ഇണക്കോയികള്‌'.....തന്ന്യാ!!!"

"കണ്ടില്ല്യേ.. ഒരുമിച്ച്‌ കുത്തരി തിന്നുമുടിക്ക്‌ണത്‌ ന്റെ റബ്ബേ!!!"

'ആകെ എടങ്ങേറായില്ലോന്ന്‌...' ചിന്തിച്ച്‌.. ചാണത്തില്‍ ചവിട്ടിയ സായിപ്പിനേപോലെ, പിന്തിരിഞ്ഞതും മറിയച്ചേടത്തിയുടെ താഴേയുള്ള സന്തതി 'അന്തോണീസ്‌`.... ആദ്യമായി കുതിരപ്പുറത്തു കേറിയ 'ടൂറിസ്റ്റിനേ'പോലെ..സൈക്കിളില്‍ ഇറക്കമിറങ്ങിവരുന്നു....

രണ്ടുദിവസംകൊണ്ട്‌ സൈക്കിള്‍കയറ്റം പഠിക്കുകയാണ്‌ അന്തോണീസ്‌..

വരവിലൊരു പന്തികേട്‌ണ്ടല്ലോന്ന്‌....'കൊക്കിന്‌ അകലേന്നേ തോന്നിയിരുന്നു...

അടുത്തെത്തുംതോറും സ്പീഡ്‌ കൂടിക്കൂടിവന്നു അന്തോണീസിന്റെ സൈക്കിളിന്‌....

"ന്റെ..അന്തോണീസേ..ബ്രേക്ക്‌ പിടിക്കെന്റെ ഇബ്‌ലീസേ.."

എന്നു വിളിച്ചുകൂവികൊണ്ട്‌` കൊക്ക്‌` തിരിച്ചു പറക്കാന്‍ തുടങ്ങി...

തിരിഞ്ഞു നോക്കുമ്പോള്‍ 'ഫുള്‍സ്പീടില്‍' അന്തോണീസ്‌..കൊക്കിന്റെ പുറകേ സൈക്കിളില്‍.. കടിഞ്ഞാണില്ലാത്ത കുതിരക്കാരനേപ്പോലേ.....

"ബ്രേക്ക്‌പിടിക്കെന്റെ ഇബ്‌ലീസേന്നു" കൂവിക്കൊണ്ട്‌ പറന്ന കൊക്ക്‌ ചെന്നിടിച്ചു നിന്നത്‌ ഇറക്കത്തെ വലിയ പുളിമരത്തില്‍...

പുളിമരത്തില്‍കേറാനൊരു വിഫലശ്രമം നടത്തുന്നതിനിടയില്‍തന്നെ അന്തോണീസിന്റെ കടിഞ്ഞാണില്ലാത്ത സൈക്കിള്‍ മറിയച്ചേടത്തിയേയും മറിച്ചിട്ട്‌ കൊക്കിന്റെ 'വെര്‍ട്ടിബ്രല്‍ കോളത്തിനെ' പുളിമരത്തിനോട്‌`ചേര്‍ത്ത്‌ ഇടിച്ചു നിന്നു......

'മുതുകിലെ വേദന സഹിയ്ക്കാനാവാതെ.... "ന്നെ മയ്യാത്താക്കീലോന്റെ റബ്ബേ....." എന്നു കൂവികൊണ്ട്‌ 'കൊക്ക്‌' തിരിഞ്ഞു നോക്കീത്‌ അന്തോണീസിനെ പൊതിരെ ചീത്ത വിളിച്ചു തല്ലാനോങ്ങിനില്‍ക്കുന്ന മറിയച്ചേടത്തിയുടെ ഭദ്രകാളിമുഖത്തേയ്ക്ക്‌.....


വേദനകൊണ്ടു പുളയുന്നതിനിടയില്‍ കൊക്ക്‌ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു..

"ഓനേ ഒന്നും ചെയ്യ്‌ണ്ട്‌ന്റെ പെങ്ങളേ... ഓനേ പറഞ്ഞ്‌ട്ട്‌ കാര്യ്‌ല്ല്യാ...പുളിമരത്തില്‌ കേറാമ്പറ്റാഞ്ഞത്‌..ന്റെ തെറ്റ്‌!!!!"




ലേബലുകള്‍:

വ്യാഴാഴ്‌ച, നവംബർ 12, 2009

യാത്രയുടെ താഴ്‌വാരം!!!


റോസിലിടീച്ചര്‍ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു..

എന്തെല്ലാം കാര്യങ്ങളാണ്‌ ചെയ്തുതീര്‍ക്കാനുള്ളത്‌.....

ഈ വയസ്സുകാലത്തും എല്ലായിടത്തും തന്റെ കൈ തന്നെ എത്തണമല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ഉണ്ടാവാതിരുന്നില്ല..

തോമസ്‌മാഷിന്‌ അവിടെ ഇരുന്നങ്ങു പറഞ്ഞാമതി .."വേഗം പണികളെല്ലാം ഒതുക്കി നിനക്കൊന്നു വേഗം പോന്നൂടെ എന്റെ പെണ്ണേ? ഇങ്ങോട്ട്‌...എന്ന്‌"

അല്ലെങ്കിലും ഈ ആണുങ്ങളെല്ലാം ഇങ്ങനെ ആണ്‌..
അവര്‍ക്ക്‌ അവരുടെ കാര്യം മാത്രമേ ഉള്ളൂ...

എത്ര കൊല്ലമായി തന്നെ തനിച്ചാക്കി ഒറ്റയ്ക്കുള്ള താമസം....
എന്തെങ്കിലും പറഞ്ഞാല്‍ ഒരു 'ഫിലോസഫി!!'.....വല്യ ചിന്തകനാണെന്നാ ഭാവം....
ആര്‍ക്കു വേണം ഈ 'ഫിലോസഫിയെല്ലാം'!!!!!

എനിക്ക്‌ ഒരുമിച്ചു താമസിച്ചാല്‍ മാത്രം മതി.... മറ്റെന്തു തരാമെന്നു പറാഞ്ഞാലും വേണ്ട..

തന്റെ മനസ്സിലെന്താണെന്ന്‌ മാഷിന്‌ അറിയാവുന്നതുമാണല്ലോ....പിന്നേയും ഒരു കൊഞ്ചലാണ്‌..

എത്രവട്ടം താന്‍ പറഞ്ഞിരിക്കുന്നു..എന്തായാലും ഇപ്പോഴെങ്കിലും തോന്നിയല്ലോ കൂട്ടത്തില്‍ താമസിപ്പിയ്ക്കാന്‍..

റോസിലിടീച്ചര്‍ക്ക്‌ മനസ്സിലെവിടെയോ ഒരു കുളിര്‍കാറ്റടിയ്ക്കുന്നതായിതോന്നി..

വിവാഹത്തിന്റെ ആദ്യനാളുകളിലേയ്ക്ക്‌ ടീച്ചറുടെ ഓര്‍മ്മകള്‍ പാഞ്ഞുപോയി....മനസ്സു മുഗ്ദമാകാന്‍ തുടങ്ങിയപ്പോള്‍ മനപ്പൂര്‍വ്വം പിന്മാറി..

മൂത്തമകന്‍ 'അലെക്സും'കുടുംബും കഴിഞ്ഞ തവണ അമേരിക്കയില്‍നിന്നും വന്നപ്പോള്‍ തന്ന വെളുത്ത മുത്തുകള്‍ പതിച്ച സാരി..താന്‍ ഇതു വരെ ഉടുത്തീട്ടില്ലല്ലോ എന്നു ടീച്ചര്‍ വീണ്ടും വീണ്ടും ഓര്‍ത്തു.....

മൂന്നുകൊല്ലം കഴിയാന്‍ പോകുന്നു അവന്‍ നാട്ടില്‍ വന്നീട്ട്‌,,

"എനിയ്ക്കറിയാം... അല്ലെങ്കിലും അവന്‍ കല്യാണം കഴിഞ്ഞതില്‍ പിന്നെ അമ്മയെ കളിപ്പിയ്ക്കുകയാണ്‌..."

"ഈ കൊല്ലം വരാം ..അടുത്ത കൊല്ലം ...അടുത്തകൊല്ലം വരാം..."

കുടുംബസമേതം വരണമെങ്കില്‍ ലക്ഷങ്ങളുടെ 'ഫ്ലൈറ്റ്‌ ചാര്‍ജ്ജ്‌' ആവുമത്രെ!! കൊല്ലങ്ങള്‍ കൊഴിഞ്ഞു വീഴുന്നതല്ലാതെ... തന്റെ ഏകാന്തതയ്ക്ക്‌ മാറ്റമൊന്നും വരുന്നില്ലല്ലോ....

ചെറുമക്കളെങ്കിലും തന്നോടൊപ്പമുണ്ടായിരുന്നെങ്കില്‍ ഒരു ആശ്വാസമായിരുന്നേനെ...

ജീവിതം ഇത്രയും വിരസമാവുമായിരുന്നില്ല....

മോള്‍ 'ഷെറിനും' മോശക്കാരിയല്ല....അവള്‍ക്കും കഥകള്‍ തിരക്കിന്റെ തന്നെ...

ഭര്‍ത്താവിന്റെ ബിസിനെസ്സ്‌..കുട്ടികളുടെ പഠനം!! അവളും ഒഴിഞ്ഞുമാറാന്‍ പഠിച്ചിരിയ്ക്കുന്നു!!....

ഒരുജീവിതത്തിന്റെ മുഴുവന്‍ സ്നേഹവും പകര്‍ന്നുകൊടുത്താണ്‌ താന്‍ രണ്ടുമക്കളേയും വളര്‍ത്തിയത്‌.. എന്നീട്ടിപ്പോള്‍?!!!....

റോസിലിടീച്ചര്‍ക്ക്‌ മനസ്സിലെ വിങ്ങല്‍ അടക്കാനായില്ല..അവര്‍ പതിയെ മുറ്റത്തേയ്ക്കിറങ്ങി....

പൂച്ചെടികളെല്ലാം ഒരടുക്കും ചിട്ടയുമില്ലാതെ കിടക്കുകയാണ്‌..മാഷിനിഷ്ടപ്പെട്ട പാരിജാതം മാത്രം പൂത്തുലഞ്ഞുനില്‍ക്കുന്നു!!തലനിറയേമുല്ലപ്പൂചൂടിയ പുതുമണവാട്ടിയെപ്പോലെ!!

"കൊല്ലങ്ങള്‍ കഴിയുംതോറും പാരിജാതത്തിന്റെ ഭംഗിയും സുഗന്ധവും കൂടിക്കൂടിവരികയാണ്‌!!"...

മാഷ്‌ പറയാറുള്ളതാണ്‌.....

ശരിയാണ്‌..

ഇപ്പോള്‍, ഇലകളെല്ലാം തീരെ ചെറുതായി നിറയെ പൂവിരിഞ്ഞ്‌..ഒരു വലിയ വെളുത്ത പൂക്കൂടപോലെ...പരിസരമെല്ലാം സ്നേഹത്തിന്റെ നറുമണംപടര്‍ത്തി വെളുത്തു സുന്ദരിയായ പാരിജാതം!!!

വെയില്‍ ചായുകയാണ്‌..

വിവാഹപ്പിറ്റേന്ന്‌ താനും മാഷും കൂടി നട്ടതാണ്‌ ഈ മൂവാണ്ടന്‍ മാവ്‌..ഇന്നും നിറയെ മാമ്പഴങ്ങള്‍!!..

ഒരുപിടി ഓര്‍മ്മകള്‍ മധുരിയ്ക്കുന്ന ഈ മാവിന്‍ചുവട്‌...

വേണ്ട..അധികനേരം ഇവിടെ നില്‍ക്കണ്ട....മാമ്പൂ വിരിഞ്ഞതും..ഉണ്ണിവിടര്‍ന്നതും..എല്ലാം മനസ്സിനെ കടയും...

മങ്ങുന്ന പ്രകാശത്തിന്റെ അവസാന കണികയും ഇരുള്‍ ആവാഹിച്ചെടുക്കുന്നതുവരെ ടീച്ചര്‍ പൂമുഖത്തുതന്നെ..ഇരുന്നു....

വെളിച്ചം മങ്ങിയ നാട്ടുവഴിയിലൂടെ നടന്നുപോകുന്ന ഓരോ മനുഷ്യരേയും നോക്കിക്കൊണ്ട്‌ ടീച്ചറുടെ മനസ്സ്‌ ചിന്തകളില്‍നിന്ന്‌ ചിന്തകളിലേയ്ക്കു മൂക്കുകുത്താന്‍ തുടങ്ങിയപ്പോഴേയ്ക്കും 'ഹോം നേഴ്സ്‌'എത്തിക്കഴിഞ്ഞിരുന്നു...

"അയ്യോ.. ടീച്ചറെന്താ ഈ ഇരുട്ടത്ത്‌.. ഇവിടെയിരിക്കുന്നത്‌...."

"സോറി..ഞാന്‍ അല്‍പ്പം വൈകിപ്പോയി ടീച്ചറേ...താഴെയുള്ളതിന്‌ പനി..രണ്ടു ദിവസമായി..."

'പാരസെറ്റാമോള്‍ സിറപ്പു'കൊടുത്തുനോക്കി..കുറവില്ല .."

'എന്‍ വണ്‍ എച്ച്‌ വണ്‍'ഒക്കെയുള്ള കാലമല്ലേ...എനിയ്ക്കു പേടിയായി..ഞാന്‍ ഇന്നു 'ഹോസ്പിറ്റലില്‍ 'കാണിച്ചീട്ടാ വരുന്നേ...

"അമ്മ വീട്ടിലുള്ള കാലത്തോളം കുഴപ്പമില്ല...എന്നാലും ഞാന്‍ യാത്രയായപ്പോള്‍ ഒരു വാശി അവള്‍ക്ക്‌..."

"അതാ വൈകീത്‌ ടീച്ചറേ.. സോറി..."

"എന്തിനാ സോറി പറയുന്നേ കത്രീനേ.. കുട്ടികള്‍ക്ക്‌ രോഗം വരുമ്പോളുള്ള അമ്മമാരുടെ ചങ്കിടിപ്പ്‌ എനിയ്ക്കറിഞ്ഞൂട്രെ.."
"രണ്ടെണ്ണത്തിനേ ഞാനും വളര്‍ത്തിയെടുത്തതല്ലേ?!!!...."

ഒരു ദീര്‍ഘനിശ്വാസത്തോടെ റോസിലി ടീച്ചര്‍ കത്രീനയുടെ കൂടെ അകത്തേയ്ക്ക്‌ നടന്നു...

കത്രീന ഒരുക്കിവച്ച അത്താഴം കഴിച്ചെന്നു വരുത്തി..പ്രെഷറിനും..കൊളൊസ്ട്രോളിനും ഉള്ള 'ടാബ്‌ലെറ്റ്‌സ്‌'കഴിച്ചു....

യാത്രയ്ക്കുമുന്‍പേ ചെയ്തു തീര്‍ക്കാനായി എന്തൊക്കെ കാര്യങ്ങള്‍ ബാക്കിയുണ്ടെന്നു മനസ്സില്‍ വെറുതേ ഓര്‍ത്തുനോക്കി.....

കാര്യമായി ഒന്നും തന്നെ ബാക്കിയില്ലല്ലോ എന്നോര്‍ത്ത്‌ റോസിലിടീച്ചറുടെ ഹൃദയം സന്തോഷത്താല്‍ തുടിയ്ക്കാന്‍ തുടങ്ങിയിരുന്നു...

നളെ ഞായറാഴ്ച്ച...

പള്ളിയില്‍ പോകാനുള്ളതാണ്‌ ...

പതിവുപോലെ ടീച്ചര്‍ ബൈബിള്‍ തുറന്ന്‌...'സോളമന്റെ സങ്കീര്‍ത്തനങ്ങള്‍' വായിയ്ക്കാനാരംഭിച്ചു.....

അന്നു രാത്രി ഒരു കൂട്ടം മാലാഖമാര്‍..റോസിലിടീച്ചറുടെ മുറിയില്‍ പറന്നെത്തുന്നതായും....മനോഹരഗാനങ്ങള്‍ ആലപിയ്ക്കുന്നതായും....സന്തോഷ സൂചകമായി കാഹളം മുഴക്കുന്നതായും ടീച്ചര്‍ക്ക്‌ തോന്നി!!!

ശാരോണിലെ ശോശന്നപുഷ്പ്പങ്ങളുടെ വിശുദ്ധ സുഗന്ധം നിറഞ്ഞ സ്വഛമായ തഴ്‌വരയിലൂടെ... വെളുവെളുത്തകുതിരകളെ പൂട്ടിയ തേരില്‍ മഞ്ഞിനേക്കാള്‍ ശുഭ്രമായ വസ്ത്രങ്ങളണിഞ്ഞ്‌ ഇളംകാറ്റിനേക്കാള്‍ പതിഞ്ഞ താളത്തില്‍ ഒഴുകിയൊഴുകിപോകുന്നതായും..'ടീച്ചര്‍ക്ക്‌' അനുഭവപ്പെട്ടു....

ഒരു ദീര്‍ഘയാത്രയുടെ തളര്‍ച്ചയിലെന്നപോലെ പുലര്‍ച്ചയിലെപ്പോഴോ.. റോസിലിടീച്ചര്‍ ഉറങ്ങാനാരംഭിച്ചു.....

അപ്പോഴേയ്ക്കും ഇടവകപ്പള്ളിയിലെ മണികള്‍ കൂട്ടത്തോടെ മുഴങ്ങാനാരംഭിച്ചുക്കഴിഞ്ഞിരുന്നു......


ലേബലുകള്‍: