ബുധനാഴ്‌ച, ഡിസംബർ 16, 2009

അന്നയ്ക്കൊരു ക്രിസ്തുമസ്സ്‌ സമ്മാനം!!!

ക്രിസ്തുമസ്സ്‌ കരോള്‍ സംഘങ്ങളുടെ ആരവം അങ്ങ്‌ ദൂരെ....അലയടിയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു....

ബാന്റ്‌ മേളങ്ങളുടെ അകമ്പടിയില്‍...സാന്താക്ലോസും കൂട്ടരും സമ്മാനങ്ങളുമായി വീടുകള്‍തേടിയിറങ്ങിക്കഴിഞ്ഞു....

നഗരമാകെ ദീപപ്രഭയില്‍ തിളങ്ങാന്‍ തുടങ്ങി...

ഓരോ വീട്ടിലും നക്ഷത്രദീപങ്ങള്‍ കണ്ണുചിമ്മുന്നു.....

കുട്ടികളെല്ലാം പുല്‍ക്കൂടൊരുക്കുന്ന തിരക്കിലാണ്‌....

സ്നേഹത്തിന്റെ നിറകുടമായ ഉണ്ണിയേശുവിനെ സ്വീകരിയ്ക്കാന്‍ മത്സരിയ്ക്കുകയാണവര്‍..

ബലൂണുകളും.വര്‍ണ്ണകലാസുകളും.. പൂക്കൂടകളും..സമ്മാനപൊതികളും...നിറഞ്ഞ സന്തോഷവും കൊണ്ട്‌'ക്രിസ്തുമസ്സ്‌ ട്രീ' ഒരുക്കുന്ന കുട്ടികള്‍!!..

അന്ന വിങ്ങുന്ന മനസ്സുമായി...ഗ്രില്ലിട്ട ജാനാലയിലൂടെ....അയല്‍വീടുകളിലെ സന്തോഷങ്ങളിലേയ്ക്കു വെറുതെ നോക്കിക്കൊണ്ടുനിന്നു ...

ഈ വീട്ടിലൊരു ഉണ്ണിയില്ലാതെ പോയല്ലോ....

പുല്‍ക്കൂടൊരുക്കാനും..നക്ഷത്രവിളക്കു തൂക്കുവാനും..സ്നേഹംകൊണ്ടു വീര്‍പ്പുമുട്ടിയ്ക്കാനുമായി.. ഒരുണ്ണി!!

ജന്മസാഫല്യമായി ഒരുണ്ണി!!!...

ഊട്ടാനും ഉറക്കാനുമായി ഒരുണ്ണി.....

മതിതീരുവോളം സ്നേഹിക്കാനൊരുണ്ണി...

ദൈവമേ..എന്തുകൊണ്ടാണു നീ എനിയ്ക്കുമാത്രം ഒരുണ്ണിയെ തരാഞ്ഞത്‌?..

അന്നയുടെ നെടുവീര്‍പ്പുകള്‍ ദുഃഖത്തിന്റെ ചവര്‍ക്കുന്ന കനികളായി തൊണ്ടയില്‍ കുരുങ്ങി.

ചിന്തകളുടെ ശിഖരങ്ങളിലെങ്ങും തങ്ങാനാവതെ അന്നയുടെ മനസ്സ്‌..തിടംവെച്ച കരിമേഘങ്ങള്‍ക്കൊപ്പം പാറിനടന്നു....

മനസ്സിന്റെ നീറ്റലുകളില്‍നിന്നും രക്ഷപ്പെടാനെന്നോണം.അന്ന ആകാശനീലിമയിലേയ്ക്ക്‌ വെറുതെ മിഴികളയച്ചു...

കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി അവള്‍ മനസ്സിലെ നീറുന്ന ചിന്തകള്‍ അടക്കാന്‍ ശ്രമിച്ചു..

വ്യഥകളുടേയും,നിരാശയുടേയും....ശൂന്യമായ ഇടനാഴിയിലെങ്ങോ..അന്നയുടെ ദുര്‍ബലമനസ്സ്‌ പകല്‍കിനാവിന്റെ മോഹപ്പടവുകള്‍ കയറാനരംഭിച്ചു....

ഏറെനേരത്തെ കാഴ്ച്ചയ്ക്കൊടുവില്‍.. നീലവാനില്‍ തിളങ്ങുന്ന ഒരായിരം താരകങ്ങള്‍ അവളുടെ മനസ്സിനെ ആശ്വസിപ്പിക്കാന്‍ തുടങ്ങി.....

അന്നയുടെ മനസ്സിലും പ്രശാന്തിയുടെ സംഗീതം മുഴങ്ങാന്‍ തുടങ്ങി.......

കാറൊഴിഞ്ഞ നീലാകാശത്തില്‍ പാറുന്ന കിളികളെപോലെ അന്നയുടെ മനസ്സും സന്തോഷത്താല്‍ നിറഞ്ഞു...

പ്രക്ഷുബ്ദമായ കടല്‍ പെട്ടെന്നു ശാന്തമായതുപോലെ..

ആകാശത്തിന്റെ നീലമേലാപ്പ്‌`വകഞ്ഞുമാറ്റി ഒരു കുഞ്ഞുക്ഷത്രം അന്നയെ നോക്കിപുഞ്ചിരിച്ചു..

നിലാവിന്റെ തോണിതുഴഞ്ഞ്‌....പതുക്കെ..ആ കുഞ്ഞുതാരകം അന്നയ്ക്കരികിലേയ്ക്ക്‌ നീങ്ങാനാരംഭിച്ചു.....

പിന്നെ, കുട്ടിത്തത്തിന്റെ എല്ലാ വികൃതികളുമായി ആ കുഞ്ഞുനക്ഷത്രം ഭൂമിയിലേയ്ക്ക്‌ പതുക്കെ..പതുക്കെ..ഞാണിറങ്ങി....

അവിശ്വസനീയമായ ഒരു കുട്ടിക്കരണം മറിച്ചിലില്‍ ആ കുഞ്ഞു നക്ഷത്രം ആരേയും മോഹിപ്പിയ്ക്കുന്ന ഒരു കുസൃതിപൈതലായി അന്നയുടെ അരികിലെത്തി..

അമ്മിഞ്ഞ മണക്കുന്ന പാല്‍പുഞ്ചിരിയുമായി അവന്റെ കുഞ്ഞികൈവിരലുകള്‍ അന്നയുടെ ശോകമണിഞ്ഞ വസ്ത്രാഞ്ചലത്തില്‍തൊട്ടു...

അതുവരെയറിയാത്ത മാതൃത്വത്തിന്റെ ആര്‍ദ്രതയാല്‍ അന്നയുടെ മനസ്സ്‌ ചുരന്നു..

വര്‍ഷങ്ങളായി മനസ്സിനെ നീറ്റുന്ന വ്യഥയെല്ലാം അലിഞ്ഞില്ലാതായ പോലെ..

ആത്മാവിന്റെ ദാഹം ശമിച്ചതുപോലെ അന്ന ആ കുസൃതികുരുന്നിനെ വരിയെടുത്തു....ഹൃദയം നിറഞ്ഞൊഴുകുന്ന വാത്സല്യത്തിന്റെ നറുംതേനാല്‍ അവനെ പാലൂട്ടി....മാറോട്‌ചേര്‍ത്തുപുണര്‍ന്നു..

സന്തോഷാശ്രുക്കളാല്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു...

ഒരു യുദ്ധം ജയിച്ച ചക്രവര്‍ത്തിനിയേപോലെ അവള്‍ ഉണ്ണിയേയും കൂട്ടി ലോണിലേയ്ക്കിറങ്ങി..

ഇലകളും..വല്ലികളും..പൂക്കളും വര്‍ണ്ണകടലാസുകളുംകൊണ്ട്‌..ആവള്‍ ഉണ്ണിയ്ക്കായി ഒരു പുല്‍ക്കൂടൊരുക്കി..

ബോഗന്‍വില്ലകള്‍ പടര്‍ന്നുകയറിയ മാവിന്‍കൊമ്പില്‍ അവള്‍ ഉണ്ണിയ്ക്കായി ഒരു നക്ഷത്രവിളക്കുതൂക്കി....

കൊച്ചരിപല്ലുകള്‍കാട്ടിചിരിച്ച്‌ ഉണ്ണി അവളുടെ മനസ്സു നിറച്ചു...

ഉണ്ണിയുടെ സന്തോഷത്തിനായി അന്ന നൃത്തം ചെയ്തു..പാട്ടുപാടി..ഒരായിരം താരാട്ടുപാട്ടുകളുടെ മനം മയക്കുന്ന ഈണമായി അവളുടെ ജീവന്‍ തുടിയ്ക്കാനാരംഭിച്ചു..

മഞ്ഞു പെയ്യുന്ന ഡിസംബര്‍ രാത്രിയുടെ തണുപ്പില്‍ മഞ്ഞുതുള്ളികളാല്‍ അലങ്കരിയ്ക്കപ്പെട്ട പുല്‍ത്തകിടിയിലൂടെ നഗ്നപാദയായി ഉണ്ണിയുടെ കൈപിടിച്ച്‌ അന്ന ഏറേനേരം നടന്നു...

പൂച്ചെടികള്‍ക്കിടയില്‍ അവള്‍ ഉണ്ണിയുമായി ഒളിച്ചുകളിയ്ക്കുന്നതിനിടയില്‍ കാളിംഗ്‌ ബെല്ലിന്റെ നിര്‍ത്താതെയുള്ള മണിയടിശബ്ദം അന്നയെ ദിവാസ്വപ്നത്തിന്റെ മായികലോകത്തുനിന്നും യാഥാര്‍ത്ഥ്യത്തിന്റെ ഭൂമിയിലേയ്ക്ക്‌ തള്ളിയിട്ടു....

പ്രേതബാധയേറ്റപോലെ ഇരുട്ടുവീണ പൂമുഖപടിയിലേയ്ക്കുനോക്കി അന്ന വിളറിവെളുത്തു...

അല്‍പ്പനേരത്തെ ഉന്മാദത്തിനൊടുവില്‍ അന്നയ്ക്കുമനസ്സിലായി ഫ്രെഡി എത്തിയിരിയ്ക്കുന്നു...

പോര്‍ച്ചില്‍ 'ഇന്നോവയുടെ' കരച്ചില്‍ താന്‍ കേട്ടതാണല്ലോ എന്ന്‌ അന്ന ഓര്‍ക്കാന്‍ ശ്രമിച്ചു..

തുറന്നുകൊടുത്ത വാതിലിലൂടെ അകത്തു കടക്കുന്നതിനിടയില്‍ ഫ്രെഡി പറഞ്ഞു.

"ഇന്നും വല്ലദിവാസ്വപ്നവും കണ്ടോ ശ്രീമതി?...

"ഓ അല്ലെങ്കില്‍ അതൊക്കെ ചോദിയ്ക്കാനെന്തിരിയ്ക്കുന്നു അല്ലേ?...ഇതിപ്പോ സ്ഥിരം പരിപാടിയാക്കിയിരിയ്ക്കാണല്ലോ!!!!..ഹ...ഹ..ഹ.... ബീ പ്രാക്റ്റിക്കല്‍ അന്നാ..."

"ശരിയാണ്‌ നമുക്കു കുട്ടിളില്ല... എന്നു വച്ചു ഇങ്ങനെ ദിവാസ്വപ്നങ്ങളും...കരച്ചിലും മാത്രമാണോ അതിനൊരു പ്രതിവിധി?...

"'സീ...'നമ്മളിപ്പോള്‍ പുറത്തുപോവുന്നു.."

"ഇന്നു ഒരു 'സര്‍പ്രൈസ്‌ ക്രിസ്തുമസ്സ്‌ ഗിഫ്റ്റാണ്‌' ഞാന്‍ നിനക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്‌!!!"

"കമോണ്‍ അന്നാ..."

ഭയചകിതയായ കുട്ടിയെപോലെ നില്‍ക്കുന്ന അന്നയെ ഫ്രെഡി ചേര്‍ത്തുപിടിച്ചു അകത്തേയ്ക്കു നടക്കുന്നതിനിടയില്‍ പറഞ്ഞു..

"അന്ന ക്വിക്‍ലി...ലെറ്റ്‌ അസ്‌ ഗോ ഫോര്‍ ആന്‍ ഔട്ടിംഗ്‌.."

ഫ്രെഡിയുടെ സന്തോഷത്തിന്റെ തിരയില്‍ അന്നയുടെ വേദനകള്‍ പതുക്കെ അലിഞ്ഞില്ലാതായി..

ഫ്രെഡി കുളികഴിഞ്ഞെത്തിയപ്പോഴേയ്ക്കും അന്നയും ഒരുങ്ങിക്കഴിഞ്ഞിരുന്നു....

പിന്നെ ബോഗന്‍വില്ലകള്‍ പടര്‍ന്നുകയറിയ മാവിന്‍ കൊമ്പത്ത്‌ ഫ്രെഡി ഒരു നക്ഷത്രവിളക്കു തൂക്കി..

സ്നേഹത്തിന്റെ പുഞ്ചിരിയാല്‍ ഫ്രെഡി അന്നയെ പൊതിഞ്ഞു..പിന്നെ 'ഇന്നോവയില്‍'കയറി..പതിയെ ഇടവഴികള്‍ കഴിഞ്ഞ്‌ 'പള്ളിമുക്കില്‍' നിന്നും ഇടത്തോട്ടുതിരിഞ്ഞ്‌'സെന്റ്‌ മേരീസ്‌ ഓര്‍ഫണേജിന്റെ'മുന്നിലായി വണ്ടി നിന്നു..

അന്നയ്ക്കൊന്നും മനസ്സിലായില്ല..

ഫ്രെഡി സംശയിച്ചുനില്‍ക്കുന്ന അന്നയുടെ കൈപിടിച്ചുകൊണ്ട്‌... ആര്‍ത്തുല്ലസിച്ച്‌, ക്രിസ്തുമസ്സ്‌ പൂല്‍ക്കൂടൊരുക്കുന്ന അനാഥ ശിശുക്കളുടെ സന്തോഷവായ്പ്പിലേയ്ക്കിറങ്ങിച്ചെന്നു.....

പുഞ്ചിരിയ്ക്കാന്‍ വിഷമിയ്ക്കുന്ന അന്നയെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌` ഫ്രെഡി പറഞ്ഞു..

'ലുക്ക്‌ അന്നാ.. ഈ വര്‍ഷത്തെ നമ്മുടെ ക്രിസ്തുമസ്സ്‌ ഇവര്‍ക്കൊപ്പമാണ്‌!!!.. എല്ലാം ഞാന്‍ 'അറേഞ്ച്‌' ചെയ്തീട്ടുണ്ട്‌"

"എന്റെ കുഞ്ഞ്‌..എന്റെ വീട്‌...എന്റെ..എന്റെ..എന്റെ.. എന്ന ആശയത്തേക്കള്‍..എല്ലാ കുഞ്ഞുങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ എന്നു അംഗീകരിയ്ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ദുഃഖിയ്ക്കാന്‍ സമയമെവിടെ അന്നാ?.."

ഈ ലോകത്ത്‌ കുഞ്ഞുങ്ങളില്ലാത്ത എല്ലാവരും അങ്ങനെ ചിന്തിയ്ക്കാനൊരുങ്ങിയാല്‍..എല്ലാ അനാഥബാല്യങ്ങളും..സംരക്ഷിക്കപ്പെടുമായിരുന്നില്ലേ?..

അന്നയുടെ ചിന്തകളിലും ഒരു പുത്തന്‍ ക്രിസ്തുമസ്സിന്റെ പൊന്‍താരകം പ്രകാശിയ്ക്കാന്‍ തുടങ്ങുകയായിരുന്നു..

ഏറെ വൈകി അനാഥബാല്യങ്ങളുടെ നിഷ്ക്കളങ്കമയ പുഞ്ചിരിയും നെഞ്ചിലേറ്റി വീട്ടിലേയ്ക്കു തിരിച്ചു ഡ്രൈവ്‌ ചെയ്യുമ്പോള്‍..അന്നയുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു..സന്തോഷശ്രുക്കള്‍ അവളുടെ മിഴികളെ ഈറനാക്കി..അതുവരെയറിയാത്ത പങ്കുവെയ്ക്കലിന്റെ സംതൃപ്തി അവളില്‍ നിറഞ്ഞു!!

ഫ്രെഡിയോട്‌ ചേര്‍ന്നിരുന്ന്‌ അവള്‍ ക്രിസ്തുമസ്സാശംസകള്‍ നേര്‍ന്നു..

"ഫ്രെഡി യു ആര്‍ ഗ്രേറ്റ്‌!!!
റിയലി ഗ്രേറ്റ്‌!!"
ഹാപ്പി ക്രിസ്‌മസ്സ്‌ ഫ്രെഡി!!

ഈറനായ മിഴികളോടെ അന്ന ഫ്രെഡിയുടെ കവിളുകളില്‍ തെരുതെരെ ചുംബിച്ചു...

അപ്പോള്‍ അടുത്ത ദേവാലയത്തില്‍ നിന്നും ക്രിസ്തുമസ്സ്‌ ആശംസകള്‍ ഒഴുകിയെത്തുന്നുണ്ടായിരുന്നു..

"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം!!
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം!!!"

ലേബലുകള്‍: