ശനിയാഴ്‌ച, ജൂലൈ 21, 2012

മഞ്ഞ സൂര്യകാന്തിപ്പൂക്കള്‍!!!






ലാളിത്യത്തിന്റെ മഞ്ഞ സൂര്യകാന്തിപ്പൂക്കള്‍!

നിഷ്കളങ്കതയുടെ മഞ്ഞസൂര്യകാന്തിപ്പൂക്കള്‍!!

ഇളം നീല ഹോസ്പിറ്റല്‍ച്ചുവരിലെ വാന്‍ഗോഗ്‌ പെയ്ന്റിംഗ്‌ !!!

നേരിട്ടുകാണുന്ന സൂര്യകാന്തിപ്പൂക്കള്‍ക്ക്‌ ഇത്രയും നിഷ്ക്കളങ്കതയുടെ ലാളിത്യമില്ല.

"വാന്‍ഗോഗ്‌" ഇതു നിന്റെ മനസ്സിന്റെ ലാളിത്യമാണ്‌..ഇതു നിന്റെ മനസ്സിന്റെ നിഷ്ക്കളങ്കതയാണ്‌

ഒരു കുഞ്ഞു മനസ്സിന്റെ ആലേഖനം..

നീ ലോകത്തെ കണ്ടത്‌ ഇങ്ങനെയായിരുന്നു.. ഒരുവേള നിനക്ക്‌ ഇതിലും പെര്‍ഫെക്ഷനോടെ വരയ്ക്കാന്‍ ശ്രമിയ്ക്കാമായിരുന്ന ഈ സൂര്യകാന്തിപ്പൂക്കള്‍....

അതെ "വാന്‍ഗോഗ്‌"നിനക്കതിനു കഴിയില്ലായിരുന്നു.. കാരണം നിന്നെ നീയാക്കിയ ആ നിഷ്ക്കളങ്കമനസ്സ്‌ നിന്നില്‍തുടിയ്ക്കുന്നിടത്തോളം കാലം നിനക്കിങ്ങനയേ വരയ്ക്കാനാകുമായിരുന്നുള്ളു..

അങ്ങിനെയല്ലായിരുന്നെങ്കില്‍, നിന്റെ സ്നേഹമളക്കാനായി,നിന്റെ ചെവിത്തന്നെ മുറിച്ചുകൊടുക്കണമെന്നു ശഠിച്ച ആ പെണ്‍ക്കുട്ടിയ്ക്ക്‌ ചിന്തയുടെ ഒരു നിമിഷംപ്പോലും ബാക്കിനിര്‍ത്താതെ,ചെവി നീ മുറിച്ചു നല്‍കില്ലായിരുന്നുവല്ലോ!!!

മുറിഞ്ഞ ചെവിയുമായി നീ വരച്ച"സെല്‍ഫ്‌ പോട്രൈറ്റ്‌" ഇന്നും നിഷ്ക്കളങ്കപ്രണയത്തിന്റെ സ്മാരകം പോലെ ചരിത്രമായി.....

"നിന്നെപ്പോലെ ശിശുസഹജമായ നിഷ്ക്കളങ്കമനസ്സുകള്‍ ഇന്നെവിടെപ്പോയി,വാന്‍ഗോഗ്‌?!!.."

നിന്റെ കാലത്തേക്കാള്‍ മനുഷ്യന്‍ ഏറേ വളര്‍ന്നിരിയ്ക്കുന്നു!!!.... ലോകം ഇന്നവന്റെ വിരല്‍ത്തുമ്പിലേയ്ക്കൊതുങ്ങിയിരിയ്ക്കുന്നു!!

പക്ഷെ.. നിന്നിലെ സന്മനസ്സിന്റെ പളുങ്കുപ്പാത്രം താഴെവീണുടഞ്ഞിരിയ്ക്കുന്നു!!കൂടിച്ചേര്‍ക്കാനാവാത്തവിധം നുറുങ്ങിപ്പോയിരിയ്ക്കുന്നു!!!

സുഖലോലുപനായ അവന്റെ ആവശ്യങ്ങള്‍ വിപുലമായിക്കൊണ്ടിരിയ്ക്കുന്നു...

ലാളിത്യത്തിന്റെ ഒരു കണികപോലും അവശേഷിയ്ക്കാത്ത ലോകമാണുവളര്‍ന്നുവലുതായിക്കൊണ്ടിയ്ക്കുന്നത്‌!!

വാര്‍ത്താമാദ്ധ്യമങ്ങളില്‍ ദിനംപ്രതി പെരുകുന്ന സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ വിലപ്പിടിപ്പുള്ള പരസ്യങ്ങള്‍!!

ആഡംബര കാറുകളും,ഡിസൈനര്‍ വില്ലകളും!!

ലൈംഗികോത്തജന മരുന്നുകളുടെ മത്സരം..

ശത്രുസംഹാരത്തിനു മൂന്നുകോടിരൂപയുടെ വെള്ളിമൂങ്ങയിലാഭിചാരം!!

ഉള്ളവനും,ഇല്ലാത്തവനും തമ്മിലുള്ള ദൂരം അതിശയകരമാംവിധം വര്‍ദ്ധിച്ചുക്കൊണ്ടേയിരിയ്ക്കുന്നു!!

സുഖലോലുപതയുടെ അവസാനത്തുള്ളിപോലും അവഗണിയ്ക്കാന്‍ വിമുഖത കാണിയ്ക്കുന്ന മനുഷ്യന്‍...

ലളിതജീവിതം എന്ന ആശയംത്തന്നെ എല്ലാവരും മറന്നുക്കഴിഞ്ഞപോലെ..

മനുഷ്യനന്മയ്ക്കായി അവതരിച്ച മതങ്ങളും,ഇസങ്ങളുമെല്ലാം,അധികാരത്തിന്റേയും,പണത്തിന്റെയും കണക്കുമാത്രം കൂട്ടിത്തളരുന്നു...

ഇതിന്റെ അവസാനം എവിടെ?

അസംതൃപ്തര്‍ സമ്പന്നരെ,കൊന്നൊടുയ്ക്കുന്ന ഒരുകാലത്തിലേയ്ക്കുള്ള ഒരുതിരിച്ചുപോക്കായിരിയ്ക്കുമോ ഇതിനെല്ലാം അവസാനം?...


'ഫെയ്‌സ്‌ ബുക്കിലെവിടെയോ വായിച്ചുമറന്നവാചകങ്ങള്‍ പോലെ....

എനിയ്ക്കുച്ചുറ്റും.. ഡോക്ടര്‍മാരാല്‍ ആരോഗ്യം നശിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു..നിയമജ്ഞരാല്‍ നീതി നശിപ്പിയ്ക്കപ്പെട്ടുക്കൊണ്ടിരിയ്കുന്നു.യൂണിവേഴ്സിറ്റികളാല്‍ അറിവു നശിപ്പിയ്ക്കപ്പെട്ടുക്കൊണ്ടിരിയ്ക്കുന്നു..ഗവണ്മെന്റുകളാല്‍ ജനാധിപത്യം നശിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു!!!...ബാങ്കുകളാല്‍ സമ്പത്‌വ്യവസ്ഥ നശിപ്പിയ്ക്കപ്പെട്ടുക്കൊണ്ടിരിയ്ക്കുന്നു!!..മതങ്ങളാല്‍ സന്മാര്‍ഗ്ഗം നശിപ്പിയ്ക്കപ്പെട്ടുക്കൊണ്ടിരിയ്ക്കുന്നു!!..പ്രണയികളാല്‍ പ്രണയം നശിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു!!!!

സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി സഹജീവികള്‍ നിഷ്ക്കരുണം പരസ്പ്പരം നശിപ്പിച്ചുക്കൊണ്ടിരിയ്ക്കുന്നു!!!

മരണം പതിയിരിയ്ക്കുന്ന ആധുനികതയുടെ ശീതീകരിച്ച രഥവീഥികള്‍!!!!
മാംസളമായ,വശീകരണത്വരയുള്ള ഉപഭോക്‍തൃസംസ്കാരം അതിന്റെ തീരാച്ചതിക്കുഴികള്‍ ചുറ്റും ഒരുക്കിക്കൊണ്ടേയിരിയ്ക്കുന്നു!!!

വാന്‍ഗോഗിന്റെ ജീവച്ചരിത്രത്താളുകള്‍ വീശിയടിയ്ക്കുന്ന .തണുത്തകാറ്റില്‍..എവിടേയ്ക്കോ..പറന്നകന്നു...

ലോകാത്തോടുമുഴുവന്‍ പരിഭവവുമായി ശാലിനിയുടെ ചിന്താമണ്ഡലം പ്രക്ഷുബ്ദമാവാന്‍ തുടങ്ങി..

വലിഞ്ഞുമുറുകുന്ന മസ്തിഷ്ക്കകോശങ്ങളുടെ കരച്ചില്‍..

തലയ്ക്കുള്ളിലെവിടെയൊക്കയോ വിങ്ങുന്നു...ഒരു കടന്നല്‍ കൂടിളകിയപോലെ..

"മമ്മി എനിയ്ക്കു നേഴ്സാവണ്ട!!!. എന്തോ ഞാനുമായി യോജിച്ചുപോകാവുന്ന ഒരു ജോലിയല്ല അത്‌!!
എന്റെ "മൂഡി ആറ്റിറ്റൂഡു"മായി എന്തോ ഈ പ്രൊഫഷന്‍ മാച്ച്‌ ചെയ്യുമെന്നു തോന്നുന്നില്ല!!
അക്ഷരങ്ങളുടെ ഒരു ലോകമാണ്‌ എന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നത്‌!!!

ഒരു പ്രൈമറി സ്കൂള്‍ടീച്ചറെങ്കിലും?....."

മനസ്സിന്റെ കെഞ്ചല്‍....

തന്നോടു അമിതവാത്സല്യം കാണിയ്ക്കാറുള്ള മമ്മിയുടെ മുഖത്തെ ശോകഭാവം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി..

താന്‍മൂലം മമ്മി വിഷമിയ്ക്കേണ്ടിവരുന്നല്ലോ എന്ന ദുഃഖം മസ്തിഷ്ക്കത്തിലേല്‍പ്പിച്ച ആഘാതം ഏറെ ശക്തമായിരുന്നു!!

ശാലിനിയുടെ കണ്‍കോണുകളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങിരിയ്ക്കുന്നു...

താന്‍ മൂലം തന്നെജീവനുതുല്യം സ്നേഹിയ്ക്കുന്ന മാതാപിതാക്കള്‍ വിഷമിയ്ക്കേണ്ടിവരുന്നല്ലോ.. എന്ന വേദന വീണ്ടും ശക്തമാവന്‍ തുടങ്ങിയിരിയ്ക്കുന്നു...

രണ്ടു വര്‍ഷത്തിലൊരിയ്ക്കല്‍മാത്രം ആവധിയ്ക്കുവരുന്ന ഗള്‍ഫുക്കാരന്‍ ഡാഡിയുടെ മിഡില്‍ക്ലാസ്സ്‌ ആകുലതകള്‍!!

എല്ലാവരും സ്റ്റാറ്റസ്‌ കീപ്പുച്ചെയ്യാന്‍ വല്ലാതെ കഷ്ടപ്പെടുകയാണ്‌!!!

ആധുനികമനുഷ്യരെല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വിഷമിച്ചുക്കൊണ്ടേയിരിയ്ക്കുന്നു!!

ലളിതജീവിതം മറന്ന മനുഷ്യന്റെ അനിവാര്യമായ ദുഃഖം!!

വീട്‌,കാറ്‌ പിന്നെ,തന്റേയും,ശരത്‌മോന്റേയും ചിലവേറിയ പഠനം...പണത്തിന്റെ ആവശ്യകതയേറുകയാണ്‌..

ഇതില്‍നിന്നെല്ലാം കരകയറാന്‍ മമ്മിയും ഡാഡിയും കണ്ട ഏകപോംവഴി തന്നെ നേഴ്സാക്കുക എന്നതായിരുന്നു..

ആദ്യം അല്‍പ്പം പൈസയിറക്കിയാലും പുറത്തെവിടെയെങ്കിലും എത്തിപ്പെട്ടാല്‍ രക്ഷപ്പെടാമല്ലോ?.

പക്ഷെ..എത്ര ആലോചിച്ചാലും അഡ്‌ജസ്റ്റ്ചെയ്യാനാവത്ത ഒരു പ്രൊഫഷന്‍!!! പിന്നെ താനെന്തുചെയ്യും?!!...

ഏറേ ആലോചനകള്‍ക്കൊടുവിലാണ്‌ താന്‍ ഈ തീരുമാനമെടുത്തത്‌...

പക്ഷെ, അതിന്റെ പ്രത്യാഘാതം ഇത്രയും വലുതായിരിയ്ക്കുമെന്ന്‌ താന്‍ ഊഹിച്ചുപോലുമില്ല!!

തന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്ന മമ്മിയുടെ സ്നേഹം കുറഞ്ഞുപോയില്ലേ?. എപ്പോഴും ഫോണില്‍ വിളിയ്ക്കാറുള്ള ഡാഡി ഇപ്പോള്‍ കുറച്ചുമാത്രമേ സംസാരിയ്ക്കാറുള്ളു!!!

എല്ലാം തന്റെ തെറ്റായിരുന്നോ?!!

അതോ എല്ലാം തന്റെ വെറുംതോന്നലുകളാണോ?...

ഒന്നും വേര്‍ത്തിരിച്ചറിയാനുള്ള കഴിവുനഷ്ടമായപോലെ..

മനസ്സില്‍ പിരിമുറുക്കം കൂടുംതോറും തലയ്ക്കുള്ളിയെവിടെയോ രക്തധമനികള്‍ വലിഞ്ഞു മുറുകുന്നു!!..

തലപ്പൊട്ടിപ്പിളരുന്ന വേദന!!

"വെറുതേ അതുമിതുമാലോചിച്ച്‌"സ്ട്രെസ്സ്‌" കൂട്ടല്ലേ ശാലിനി." ഡ്യൂട്ടിനേഴ്സിന്റെ ഓര്‍മ്മപ്പെടുത്തല്‍!!

തന്റെ മുഖംതലോടുന്ന മമ്മിയുടെ ഈറനായ മിഴിയിണകള്‍..

ഒന്നിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ സാധിയ്ക്കുന്നില്ല..

എത്ര കണ്ണടച്ചുക്കിടന്നാലും പടിത്തുറന്നുക്കയറിവരുന്ന ചിന്തകളുടെ,പേടിപ്പെടുത്തുന്ന ആള്‍ക്കൂട്ടങ്ങള്‍!!.

എനിയ്ക്കു രക്ഷപ്പെടണം...ഈ ഭയപ്പെടുത്തുന്ന ഈ ഏകാന്തയുടെ ആള്‍ക്കൂട്ടങ്ങളില്‍നിന്ന്‌!!!

എനിയ്ക്കിപ്പോള്‍ എല്ലാവരേയും പേടിയാണ്‌!!

എല്ലാവരും തന്നെ വെറുക്കുകയാണോ?!!

എല്ലാവരും തന്നില്‍നിന്നുമകലുകയാണോ?!!

എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണോ?!!!

സ്നേഹമയിയായ മമ്മിയുടെ കണ്ണുകളിലെ ദൈന്യത!

ദുഃഖമുറയുന്ന ഡാഡിയുടെ മൗനം!!

തന്റെ ചിന്തകള്‍ക്കെല്ലാം എന്തോ ഒരു അപൂര്‍ണ്ണതപോലെ..

ഒന്നും പരസ്പ്പരം ബന്ധിപ്പിയ്ക്കാനാവുന്നില്ല..

പലതും പലയിടത്തും മുറിഞ്ഞുപോയപോലെ..

നിസ്സഹായതയോടെ വെറുതെ തലയുയര്‍ത്തിച്ചുറ്റും നോക്കി.

മടുപ്പിയ്ക്കുന്ന ആശുപത്രിക്കിടയ്ക്കയുടെ ഡെറ്റോള്‍ മണം...

അടുത്ത ബെഡില്‍ കയ്യൊടിഞ്ഞ ഒരു പിഞ്ചുകുഞ്ഞ്‌!!!!

അവന്റെ അമ്മയുമായി സ്നേഹസല്ലാപം നടത്തുകയാണ്‌!!

എന്തൊരു ശാന്തിയാണ്‌ ആ പിഞ്ചുകുഞ്ഞിന്റെ മുഖത്ത്‌...ആ അമ്മയുടെ ചിരിയില്‍..

ഒടിഞ്ഞകയ്യിന്റെ വേദനയൊന്നും അവനെ തെല്ലുംബാധിച്ചിട്ടേയില്ല..

ആകുലതകളില്ലാത്ത...ഭാവിയേക്കുറിച്ചുള്ള പരിഭ്രാന്തികളില്ലാത്ത..ഇന്നിനെക്കുറിച്ചുള്ള പരാതികളില്ലാത്ത മനോഹരമായ ബാല്യം!!

ശാലിനിയുടെ മനസ്സ്‌ ഒരായിരംവട്ടം കൊതിച്ചു വീണ്ടും പ്രശാന്തിയുടെ തേനൊഴുകുന്ന ആ ബല്യത്തിലേയ്ക്കണയാന്‍..

തന്റെ മമ്മിയുടെ കയ്യില്‍ വീണ്ടും ഒരു കൈക്കുഞ്ഞായി....ആ സ്നേഹലാളനകളേറ്റ്‌...വീണ്ടുമൊരു ബാല്യം....

...................................................................................
....................................................................................

മനസ്സിന്റെ അടക്കാനാവാത്ത ആഗ്രഹം കണ്ണുനീര്‍ത്തുള്ളികളായി ബഹിര്‍ഗമിച്ചു..

വലിഞ്ഞുമുറുകുന്ന മസ്തിഷ്ക്കകോശങ്ങളുടെ ഇടനാഴികളിലെല്ലാം പേടിപ്പെടുത്തുന്ന ആര്‍ത്തനാദങ്ങള്‍!!

കനംവെയ്ക്കുന്ന കണ്‍പോളകള്‍ തുറക്കാനാവാത്തവിധം അടഞ്ഞുപോകുകയാണോ?..

ശരീരത്തിന്റെ ഭാരം..നേര്‍ത്തുനേര്‍ത്തില്ലാതായപോലെ...

ഓര്‍മ്മാതലങ്ങള്‍ പതുക്കെപ്പതുക്കെ മങ്ങിയമരുകയാണോ?..

തണുപ്പിന്റെ അഗാധ ഗര്‍ത്തങ്ങളിലേയ്ക്ക്‌ ഊര്‍ന്നുപോവുകയാണോ?..

പിന്നിലേയ്ക്കുമറയുന്ന ഉദയസൂര്യനും,പ്രശാന്തമായ നെല്‍വയലുകളും കടന്ന്‌..സുഗന്ധം നിറഞ്ഞപൂന്തോട്ടവും കടന്ന്‌ തന്റെ യാത്ര!!!!അസ്തമനസൂര്യന്റെ അവസാനത്തിരിവെട്ടവും ആവാഹിയ്ക്കാന്‍ വെമ്പുന്നപോലെ..

പിന്നില്‍,മമ്മിയുടെ പരിഭ്രമത്തിന്റെ നേര്‍ത്ത നിലവിളി...കര്‍മ്മബന്ധങ്ങളുടെ ആശുപത്രിക്കിടയ്ക്കവിട്ട്‌താന്‍ ഒഴുകുകയാണ്‌....തന്നെയെത്തിപിടിയ്ക്കാനെന്നപോലെ...ഒരു പറ്റം നേഴ്സുമാര്‍ പിറകേ....തന്നെ പൊതിഞ്ഞെടുക്കാനാണയുന്ന അവരുടെ പേടിപ്പെടുത്തുന്ന വെളുവെളുത്ത വസ്ത്രാഞ്ചലങ്ങളുടെ സീല്‍ക്കാരം.. !!

ഇല്ല ..താന്‍ പിടിക്കൊടുക്കില്ല...

തനിയ്ക്കു രക്ഷപ്പെടണം..ഈ അശാന്തിയുടെ വിഹ്വലതകളില്‍നിന്ന്‌..ആര്‍ത്തിപ്പിടിച്ച നശ്വരതയുടെ കൂടാരങ്ങളില്‍നിന്ന്‌... എല്ലാവരേയും പിറകിലാക്കി..ഒരു ശന്തിതീരത്തേയ്ക്ക്‌..ബന്ധനങ്ങളുടെ കെട്ടുപാടുകളില്ലാത്ത..സ്നേഹപാശങ്ങളാല്‍ വേദനിയ്ക്കാനാവത്ത ആ അനശ്വരമയ തീരത്തേയ്ക്ക്‌..

എല്ലാവരേയും പിന്നിലാക്കി..എല്ലാവരേയും ഏറേ പിന്നിലാക്കി..

ലേബലുകള്‍:

തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012

മടക്കയാത്രയിലെ മനുഷ്യര്‍..




മനുഷ്യന്‍! ഭൂമിയിലെ ഏറ്റവും മഹത്തായ സൃഷ്ടി!!

ഏതു കമ്പ്യുട്ടറിനേയും വെല്ലുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍!!!

ബുദ്ധി,മനസ്സ്‌ എന്നീ രണ്ട്‌അത്യത്ഭുതപ്രതിഭാസങ്ങള്‍ക്കൊണ്ട്‌ ലോകം മുഴുവന്‍ അടക്കിവാഴുന്ന മഹാനായ മനുഷ്യന്‍!!!

അജയ്യനായ മനുഷ്യന്‍!!!

ലോകാരംഭംമുതല്‍ അവന്‍ നടത്തിയ നിലനില്‍പ്പിനായുള്ള മത്സരങ്ങള്‍!...

ലോകം കീഴടക്കാന്‍ അവന്‍ നടത്തിയ ജൈത്രയാത്രകള്‍!!!

ആഗ്രഹിച്ചതൊക്കെ വെട്ടിപ്പിടിയ്ക്കാന്‍ നടത്തിയ ജീവന്മരണപ്പോരാട്ടങ്ങള്‍!!!
................................................!!!
................................................!!!

വെക്കേഷന്‍ കഴിഞ്ഞുള്ള മടക്കയാത്രയില്‍ എനിക്കീ ഫിലോസഫി പതിവുള്ളതാണ്‌..

ഓരോരോ ലക്ഷ്യവുംപേറി ലോകത്തിന്റെ നാനാകോണുകളിലേയ്ക്കു പായുന്ന മനുഷരില്‍,ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കീഴടക്കുന്നവരെത്ര?...ഇടയ്ക്ക്‌ തളര്‍ന്നു വീഴുന്നവരെത്ര?....ദിശയറിയാതെ അലയുന്നവരെത്ര?..എല്ലാം നഷ്ടപ്പെട്ട്‌ തിരിച്ചു പോകുന്നവരെത്ര?..

ഒരു യാത്രയില്‍ ഇതെല്ലാം ഓര്‍ക്കാന്‍ മനുഷ്യനെവിടെ നേരം?!!!

അതൊ,അവന്‍ അതെല്ലാം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതാണോ?..

ആകെക്കിട്ടുന്ന കൊച്ചുജീവിതത്തില്‍;പണത്തിനും,അധികാരത്തിനും,
സ്ഥാനമാനങ്ങള്‍ക്കും പിറകേപ്പാഞ്ഞ്‌ സനാതനമായ മാനുഷികമൂല്യങ്ങള്‍പോലും മറക്കുന്ന വിഡ്ഡിയായ മനുഷന്‍!!

എയര്‍പ്പോര്‍ട്ടിലെ അമിതമായി ശീതികരിച്ച ഹാളില്‍ മടക്കയാത്രക്കായി,ബഹ്‌റൈന്‍ വിമാനവുംകാത്തിരിക്കുമ്പോള്‍ മനസ്സില്‍ തള്ളിക്കയറിയ ചിന്തകള്‍...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും അപരിചിതമായ ദേശങ്ങളിലേയ്ക്ക്‌,കാണാപ്പൊന്നുംത്തേടി യാത്രതിരിച്ച ജനപഥങ്ങള്‍!!

പ്രയാണം!!!

മനുഷ്യന്റെ അനന്തമായ ജീവിതപ്രയാണം!!!

ചിന്തകള്‍ ഒന്നില്‍നിന്നും മറ്റൊന്നിലേയ്ക്കുപാറി..

ഒരു കൂട്ടില്‍നിന്നും,മറ്റൊരുകൂട്ടിലേയ്ക്ക്‌...

ക്ലൈമാക്സില്‍നിന്നും,ആന്റിക്ലൈമാക്സിലേയ്ക്ക്‌..

ജീവിതം എത്തിപ്പിടിയ്ക്കാനായി,പിറന്ന നാടും,വീടുംവിട്ട്‌;ഉറ്റവരേയും ഉടയവേരെയും,ഉപേക്ഷിച്ച്‌ ഏകാന്തയാത്രചെയ്യാന്‍ വിധിയ്ക്കപ്പെട്ട മനുഷ്യര്‍!!!

വേണ്ടതിലധികവും വാരിക്കൂട്ടിയിട്ടും,പിന്നെയും,പിന്നേയും വാരിക്കൂട്ടാന്‍ പരക്കംപായുന്ന അത്യാഗ്രഹിയായ മനുഷ്യന്‍!!

പിറന്ന നാടിനേയും നാട്ടുകാരേയും പുച്ഛത്തോടെ തിരസ്ക്കരിച്ച്‌;വെളുവെളുത്ത ശീമനാടുകളില്‍ ചേക്കേറാന്‍ വ്യഗ്രതകൊള്ളുന്ന അഹങ്കാരിയും,വിഡ്ഡിയുമായ മനുഷ്യന്‍!!..

സ്വന്തം നേട്ടങ്ങള്‍ക്കായി,ആരേയും ഒറ്റിക്കൊടുക്കാന്‍ മടിയ്ക്കാത്ത സ്വാര്‍ത്ഥാനായ മനുഷ്യന്‍!!!

വെറുംധനമോഹത്താല്‍, യാതൊരു ശത്രുതയുമില്ലാത്ത ഒരു സഹജീവിയെ മൃഗീയമായി കുത്തിമലര്‍ത്തുന്ന ക്രൂരനായ മനുഷ്യന്‍!!!

മനുഷ്യസ്വഭാവത്തിന്റെ വിവിധ രൂപങ്ങള്‍ ഒരു ചച്ചിത്രത്തിലെന്നോണം എന്റെ മനസ്സില്‍ തെളിഞ്ഞുമായാന്‍തുടങ്ങി....

എനിക്കുമുന്നിലൂടെ പോകുന്ന അനേകം മനുഷ്യരെ ഞാന്‍ സൂക്ഷിച്ചു നിരീക്ഷിച്ചു...

വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ മറ്റെല്ലാ,പരിഷ്ക്കാരികളായ മനുഷ്യര്‍ക്കും ഒരേ മുഖച്ഛായ!! ഞാനെന്നഭവാത്തിന്റെ അപകടകരമായ ഒരു വിന്യാസം എല്ലാവരിലും വ്യക്തം!! മിന്നിമായുന്ന മുഖഭാവങ്ങളില്‍ ചുറ്റുമുള്ളവരില്‍നിന്നും,താന്‍ത്തന്നെ കേമന്‍ എന്നു വിളിച്ചുപറയുംപോലൊരു രീതി!!

ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ തനിക്കുച്ചുറ്റുമുള്ള മനുഷ്യരെ ചെറുതാക്കാനുള്ള തീവ്വ്രമായ ഒരു ശ്രമം എല്ലാവരിലും പ്രകടം!!

ഇത്‌ ഈ നൂറ്റാണ്ടിന്റെ മുഖച്ഛായതന്നെയാണോ?!!

അണുകുടുംബങ്ങളിലെ,എല്‍.കെ.ജി.കുഞ്ഞിനെപ്പോലും ക്ലാസ്സിലെ മറ്റെല്ലാക്കുട്ടികളേയും,ചെറുതാക്കി ഒന്നാംറാങ്ക്‌വാങ്ങാന്‍ പഠിപ്പിയ്ക്കുന്ന ആധുനികസംസ്കാരത്തിന്റെ അനിവാര്യമായ ശാപംത്തന്നെയല്ലേ ഇതും?...

കയ്യിലുള്ള സമ്പത്തിന്റെ അളവുമാത്രമാണ്‌ വ്യക്തിമൂല്യം നിര്‍ണ്ണയിക്കുക എന്ന ഒരു രീതി എവിടേയും വ്യക്തമായി സ്ഥാപിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു!!!!

ബന്ധുസമാഗമങ്ങളില്‍...ആഘോഷങ്ങളില്‍..ആരാധനാലയങ്ങളില്‍..രാഷ്ട്രീയ വേദികളില്‍.. എന്നുവേണ്ട എവിടേയും മൂല്യാധിപത്യത്തേക്കള്‍,ധനാധിപത്യം കണ്ടറിയാന്‍കഴിയും!!

ചിന്തകള്‍ക്ക്‌ കടിഞ്ഞാണിടാനെന്നപോലെ പച്ചപരിഷ്കാരിയുവതിയും,യുവാവും എനിക്കു മുന്നിലുള്ള സീറ്റില്‍ ഹൈഹീല്‍ഡ്‌ ഷൂവിന്റെ ടക്‌..ടക്‌ ശബ്ദവുമായി വന്നിരുന്നു..

ചിന്തകളില്‍നിന്നും രക്ഷപ്പെട്ട ഞാന്‍ പതുക്കെ അവരെ ശ്രദ്ധിക്കന്‍ തുടങ്ങി..

രണ്ടുപേരും ലേറ്റസ്റ്റ്‌ ഫാഷനില്‍ ഉള്ള ലോവെയ്‌സ്റ്റ്ജീന്‍സും,ടോപ്പുമാണു വേഷം.

യുവതി, സ്ലീവ്‌ലെസ്സ്‌...ക്രോപ്പ്‌ചെയ്ത മുടി..കടുംച്ചായംത്തേച്ച ചുണ്ടുകള്‍!!

സുന്ദരിയല്ലെങ്കിലും,ശരീരവടിവുകള്‍ ആകാവുന്നത്ര വെളിവാക്കിക്കൊണ്ടുള്ള വസ്ത്രധാരണവും,ആവശ്യത്തില്‍കൂടുതല്‍ മൈക്‌ക്‍അപ്പും കൂടി ആകെയൊരു മാദകത്വം തോന്നിപ്പിക്കുന്ന പ്രകൃതം.

യുവാവ്‌ അല്‍പ്പം തടികൂടുതലാണെങ്കിലും,ശരിക്കും ഒരു ജീനിയസ്സ്‌ ലുക്ക്‌ ആണ്‌..

മുപ്പതിനുമുകളില്‍ പ്രായം.രണ്ടുപേര്‍ക്കും കണ്ണടയുണ്ട്‌

വന്നിരുന്നപാടെ ലാപ്‌ടോപ്പില്‍ എന്തൊക്കയോ ചെയ്തുതുടങ്ങിയിരിക്കുന്നു..ഇടയ്ക്കിടയ്ക്ക്‌ ഐഫോണിലൂടെ സംസാരവും..

ഞാന്‍ അവരെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.. എപ്പോഴെങ്കിലും അവരുടെ നോട്ടം എന്നിലേയ്ക്കു പായുന്നുണ്ടോ എന്നു ഞാന്‍ പലവട്ടം ശ്രദ്ധിച്ചു..

എന്നെയെന്നല്ല,ചുറ്റുപാടുമുള്ള ഒരാളേയും അവര്‍ ശ്രദ്ധിയ്ക്കുന്നതായി എനിക്കു തോന്നിയില്ല അവര്‍ അവരുടെ ലോകത്തു തന്നെ!!

എന്റെ മനസ്സുപറഞ്ഞു.. ഞാന്‍ ചിന്തിച്ച അതേ വ്യക്തിത്വങ്ങള്‍!!!

ലോകത്തെ മുഴുവനും ഒരു കാരിരുമ്പുകൂട്ടിലടച്ച്‌.മുഴുവന്‍ ഭൂമിയും,വാനവും തന്റേതുമാത്രമാക്കിപ്പറക്കുന്ന രണ്ടു ആധുനിക യുവത്വങ്ങള്‍!!!

വല്ല സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരുമാവാം രണ്ടുപേരും....ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്താവും ജോലി..കണക്ഷന്‍ഫ്ലൈറ്റിനായി ബഹ്‌റൈനിലേയ്ക്കുപോകുന്നതായിരിക്കും..


അനായാസം ലാപ്പ്റ്റോപ്പില്‍ പറന്നുനടക്കുന്ന അവരുടെ കൈവിരലുകള്‍ എന്നെ അങ്ങനെ ചിന്തിപ്പിയ്ക്കാനാണുതോന്നിപ്പിച്ചത്‌.

ഫ്ലൈറ്റിനിനിയും ഒന്നരമണിക്കൂര്‍ ബാക്കി...

ഇപ്പോള്‍ എന്റെ മുന്നിലിരിയുന്ന യുവാവ്‌ ഒരു വിശ്രമത്തിനെന്നോണം ഇരിയ്ക്കുന്ന സീറ്റിനിരുവശത്തുമായി കൈകള്‍ നിവര്‍ത്തിവെച്ച്‌ സീറ്റില്‍ ചാരിക്കിടക്കുകയാണ്‌.ലാപ്പ്റ്റോപ്പ്‌ അപ്പോഴും മടിയില്‍ത്തന്നെ തുറന്നുവച്ചിരിക്കുന്നു..ഒരു കയ്യില്‍ ഐഫോണ്‍!! യുവതി അപ്പോഴും ലാപ്പ്റ്റോപ്പില്‍ തന്നെ..

എനിക്കെന്തോ അവരിലുള്ള താല്‍പര്യം പോയിത്തുടങ്ങി..

ഞാന്‍ വീണ്ടും പഴയപോലെ മാറ്റുള്ളവരിലേയ്ക്ക്‌ ദൃഷ്ടിപായിച്ച്‌ സമയംക്കൊല്ലാന്‍ തുടങ്ങി...

നാട്ടില്‍ കഴിഞ്ഞ ഒരോ ദിവസവും മനസ്സിലൂടെ മിന്നിമറഞ്ഞു..

മഴയും,ഇളംവെയിലും,പുല്‍ത്തലപ്പിലെ മഞ്ഞുതുള്ളിയും ഇഷ്ടപ്പെട്ടവരുടെ മുഖങ്ങള്‍ക്കൊപ്പം മനസ്സില്‍ പീലിവിടര്‍ത്തി..

വേണ്ട..ഇതെല്ലാം അവസാനം വേദനയിലേയ്ക്ക്‌ വഴുതും.

ഫ്ലൈറ്റിനിനിയും സമയം ബാക്കിയുണ്ടല്ലോ എന്ന ചിന്തയും എന്നെമുഷിപ്പിച്ചു

ചിന്തകളെല്ലാം ഒഴിവാക്കാന്‍ ശ്രമിച്ച്‌,വെറുതെ കണ്ണുകളടച്ച്‌ സീറ്റില്‍ ചാരിക്കിടന്നു..

എപ്പോഴാണ്‌ മയക്കത്തിലേയ്ക്കുവീണതെന്നറിയില്ല..

എന്തോ ഒരു ബഹളംകേട്ടുണര്‍ന്നുനോക്കിയപ്പോള്‍ എനിക്കു മുന്നില്‍ യാത്രക്കാരെല്ലാം തടിച്ചുകൂടിയിരിയ്ക്കുന്നു!!!

കണ്ണുതിരുമ്പി വീണ്ടും വ്യക്തതവരുത്തി....

അതെ,അവര്‍ എനിക്കുമുന്നിലിരുന്നിരുന്ന ആ യുവാവിനും,യുവതിയ്ക്കും ചുറ്റുമാണ്‌..

തിരക്കിനിടയിലൂടെ അവരെ കാണാന്‍ ഒരു ശ്രമംനടത്തി.പക്ഷെ വിജയിച്ചില്ല...

തിരക്കിനുള്ളില്‍നിന്നും പുറത്തേക്കുകടന്ന ഒരു മദ്ധ്യവയസ്കന്‍ പരിഭ്രമിച്ചുനില്‍ക്കുന്ന എന്റെ മുഖത്തുനോക്കി ആത്മഗതം പോലെ പറഞ്ഞു.."അറ്റാക്കായിരിക്കും..പാവം തീരെ ചെറുപ്പം പയ്യന്‍!!! എന്നാലും കഷ്ടമായിപ്പോയി!!!!"

ഇത്തവണത്തെ മടക്കയാത്ര പതിവിലേറേ വിഷമിപ്പിക്കുന്നല്ലോ എന്നു മനസ്സ്‌ വെറുതെ പറഞ്ഞുക്കൊണ്ടിരുന്നു..

ഒരുവട്ടം കൂടി ആ ചെറുപ്പക്കാരന്റെ മുഖമൊന്നുകാണാന്‍ ശ്രമിച്ചു,പക്ഷെ എയര്‍പ്പോര്‍ട്ട്‌ സെക്യൂരിറ്റിയും ഓഫീസേര്‍സും,എല്ലാംകൂടി തിരക്ക്‌ വീണ്ടും വര്‍ദ്ധിയ്കുകയാണ്‌

അല്ലെങ്കില്‍വേണ്ട..

ഞാന്‍ തിരക്കില്‍നിന്നും പതുക്കെ സ്യൂട്ട്‌കെയ്‌സുമെടുത്ത്‌ പുറത്തുകടന്നു..

എന്റെ മനസ്സുവീണ്ടും മടക്കയാത്രയുടെ വിഷമങ്ങളോര്‍ത്തുവേദനിയ്ക്കാന്‍ തുടങ്ങി..

എനിയ്ക്കു പോകേണ്ട വിമാനം ഇനി എപ്പോഴാണോ പുറപ്പെടുക എന്നചിന്ത മാത്രമായി മനസ്സില്‍...





ലേബലുകള്‍:

വ്യാഴാഴ്‌ച, ഏപ്രിൽ 21, 2011

വയലിലെ പുഷ്പംപോലെ..



മഴ തിമിര്‍ത്തുപെയ്യുകയാണ്‌...

തുള്ളിയ്ക്കൊരുകുടം പേമാരി എന്ന ചൊല്ലിനെ ശരിയ്ക്കും അന്വര്‍ത്ഥമാക്കുന്ന മഴ!!

മുംബൈയില്‍നിന്നുള്ള ആദ്യത്തെ വെക്കേഷന്‍ ആയിരുന്നു അത്‌...

ഒരു വര്‍ഷം നാടും,നാട്ടുകാരും,ഗ്രാമസൗഭാഗ്യങ്ങളും നഷ്ടമായപ്പോള്‍..എല്ലാതിനോടും പ്രിയമേറുകയായിരുന്നു...

മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തിലെ മഴക്കാലവും, ഈറനണിഞ്ഞുനില്‍ക്കുന്ന നനുനനുത്ത പുല്‍ത്തലപ്പുകളും,പിച്ചകംപൂക്കുന്ന പൊന്തക്കാടുകളും,വേലിപ്പടര്‍പ്പില്‍ ചിരിയ്ക്കുന്ന സുന്ദരിപ്പൂക്കളും,കാര്‍മേഘക്കൂട്ടങ്ങള്‍ക്കിടയില്‍പാറുന്ന കൊള്ളിയാനുകളും, എല്ലാം..എല്ലാം തിരിച്ചുകിട്ടിയ ആഹ്ലാദത്തിമിര്‍പ്പിനിടയിലായിരുന്നു ആ അത്യാഹിതം..

മറിയാമ്മച്ചേടത്തി പശുവിനു പുല്ലുപറിയ്ക്കാന്‍ പോയതായിരുന്നു പറമ്പില്‍..

മരുമകള്‍ വീട്ടില്‍പോയിമടങ്ങിയെത്തിയപ്പോള്‍, ആറര മണിയായിരുന്നു..

മറിയാമ്മച്ചേടത്തിയെ വീട്ടില്‍ കാണാതായപ്പോള്‍ പറമ്പിലിറങ്ങിനോക്കിയതാണ്‌..

കിണറിനടുത്തുള്ള പുല്‍പ്പടര്‍പ്പില്‍ തണുത്തുമരവിച്ചുകിടക്കുന്നു മറിയാമ്മച്ചേടത്തി!!..

അലമുറയിട്ടുകരയുന്ന മരുമകളുടെ ശബ്ദം കേട്ടാണ്‌ ഞങ്ങളെല്ലാം ഓടിക്കൂടിയത്‌..

നോക്കുമ്പോള്‍ മുട്ടുവരെ വളര്‍ന്നുനില്‍ക്കുന്ന,പടരന്‍പുല്ലില്‍ വായില്‍നിന്നും നുരയുംപതയുമായി മറിയച്ചേടത്തി നിവര്‍ന്നുകിടക്കുന്നു...

ശ്വാസം മുട്ടിന്റെ അസുഖമുണ്ടായിരുന്നു മറിയമ്മാച്ചേടത്തിയ്ക്ക്‌..അസുഖം കലശലായാല്‍ സുബോധംവരെപോകും!!! ആരും അടുത്തില്ലാതായതാവും മരണകാരണം..

വായില്‍നിന്നും നുരയും പതയും എന്തോ ഒരു ദുരൂഹത പടര്‍ത്തിയ മരണം..

എന്തായാലും തൊട്ടയല്‍പക്കത്തെ സ്നേഹമയിയായ മറിയാമ്മച്ചേടത്തിയുടെ ആകസ്മികമരണം മനസ്സിനെ നോവിച്ചു..

വെക്കേഷന്‍മൂഡെല്ലാം പോയി..

മറിയാമ്മച്ചേടത്തിയുടെ അടുത്തുള്ള മക്കളെയെല്ലാം വിവരമറിയിയ്ക്കലായിരുന്നു അടുത്ത പരിപാടി..

മൂക്കന്നൂരിലേയ്ക്കു കെട്ടിച്ചുകൊടുത്ത രണ്ടാമത്തെ മകളുടെ വീട്ടില്‍പോയി അവരേയും,കുട്ടികളേയുംകൂട്ടി തിരിച്ചെത്തിയപ്പോള്‍ സമയം പത്തേമുക്കാല്‍...

അപ്പോഴാണ്‌ മറിയാമ്മച്ചേടത്തിയുടെ ഒരു സഹോദരിയെ രാപ്പാളേയ്ക്ക്‌ കെട്ടിച്ചുവിട്ടീട്ടുണ്ട്‌,അവരെ അറിയിച്ചീട്ടില്ല എന്നുപറയുന്നത്‌.... അത്താഴം കഴിച്ചെന്നുവരുത്തി വീട്ടില്‍നിന്നും പുറത്തുകടന്നപ്പോഴേയ്ക്കും പ്രകാശിന്റെ മാരുതി സ്റ്റാര്‍ട്ടാക്കിനിര്‍ത്തിയിരിക്കുകയായിരുന്നു....

കാറിലേയ്ക്കുകയറിയതും മഴയുടെ ശക്തികൂടി..

വീട്ടില്‍നിന്നും റോഡിലേയ്ക്കുകയറിയതും പെരുമഴയായി..

വിന്റ്‌സ്ക്രീന്‍ ഗ്ലാസ്സിലൂടെ മഴവെള്ളം പുഴപോലെ ഒഴുകുന്നു..

"എന്തൊരു മഴയാ!!!"

എതിരേ വരുന്ന ചരക്കുലോറിയുടെ ഹെഡ്‌ലൈറ്റ്‌ കണ്ണിലടിച്ചപ്പോള്‍ ബ്രേയ്ക്ക്‌ചെയ്ത്‌ തീര്‍ത്തും സൈഡ്‌ ഒതുക്കികൊണ്ട്‌ പ്രകാശ്‌ ആത്മഗതം നടത്തി..

പെരുമഴയും, റോഡിലെ ഗട്ടറുകളും എല്ലാംകൂടി പ്രകാശിന്റെ ഡ്രൈവിംഗ്‌ ശരിയ്ക്കും ശ്രമകരമായ ഒരു ജോലിയാക്കിക്കഴിഞ്ഞിരുന്നു..

മെയിന്‍ റോഡില്‍നിന്നും വലത്തോട്ടെടുത്ത്‌, കാര്‍ പാലച്ചിറയ്ക്കുള്ള റോഡിലേയ്ക്ക്‌ തിരിഞ്ഞു..

മഴ കൂടുന്നതല്ലാതെ,കുറയാനുള്ള യതൊരു ലക്ഷണവും കാണുനില്ല...

ഇനിയങ്ങോട്ട്‌ പാലച്ചിറ കവലവരെ റോഡിനിരുപുറവും നിറഞ്ഞ പാടങ്ങളാണ്‌..സ്ട്രീറ്റ്‌ലൈറ്റുപോലും ഇല്ലാത്ത വഴി...

മഴക്കാലത്ത്‌ പാടങ്ങളെല്ലാം മലവെള്ളംവന്നുനിറഞ്ഞ്‌ പെരുംകടലാവും..

പത്തിരുപതടിയോളം ആഴത്തില്‍ നിറഞ്ഞുകിടക്കുന്ന ജലപ്പരപ്പിനിടയിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര അല്‌പം ഭയമുളവാക്കാതിരുന്നില്ല...

ഒന്നുത്തെറ്റിയാല്‍ നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങും!!!

മറിയാമ്മച്ചേടത്തിയുടെ ആകസ്മികമായ മരണവും,പിന്നെ മൗനമുറയുന്ന യാത്രയും, ഈറനായ ഇരുട്ടിന്റെ ആവരണവും,എന്തോ മനസ്സ്‌ മരണത്തെക്കുറിച്ചുള്ള ചിന്തകളില്‍ വെറുതേ പാറിക്കൊണ്ടിരുന്നു..

ഓര്‍ത്താല്‍ എല്ലാം മരീചിക പോലെ...

മനുഷ്യ ജീവിതവും,സ്നേഹനിരാസങ്ങളും,സുഖദുഃഖങ്ങളും,എല്ലാം എല്ലാം വെറുതേ കെട്ടുപ്പിണഞ്ഞുക്കുരുങ്ങി..

പെട്ടെന്നായിരുന്നു പ്രകാശിന്റെ കാല്‍ ബ്രേയ്ക്കിലമര്‍ന്നത്‌!!!

തല വിന്റ്‌സ്ക്രീനില്‍ തട്ടാഞ്ഞതു ഭാഗ്യം!! കാരണം താന്‍ ചിന്തകളിലൂടെ മയക്കത്തിലേയ്ക്ക്‌ വഴുതുകയായിരുന്നു..

ആരാ ഈ പാതിരാത്രി പെരുമഴയത്ത്‌ റോഡിനുകുറുകേ?!!!!

കയ്യിലൊരു ഹരിക്കെയിന്‍ ലാമ്പുമായി കുടയുംചൂടി..മഴയില്‍ നനഞ്ഞുകുതിര്‍ന്നൊരു സ്ത്രീരൂപം റോഡുമുറിച്ചുക്കടക്കുന്നു..

മഴവെള്ളം കുതിച്ചൊഴുകുന്ന വിന്റ്‌സ്ക്രീനിലൂടെയുള്ള കാഴ്ച്ച വ്യക്തമല്ല..

വേഗത തീരെക്കുറച്ച്‌ ആ സ്ത്രീരൂപത്തെ ഓവര്‍ടേക്ക്‌ ചെയ്യുമ്പോള്‍,വെളുത്ത സെറ്റുമുണ്ടും,ചുവന്ന ബ്ലൗസും ധരിച്ച സ്ത്രീരൂപത്തിന്റെ മുഖം എകദേശം തിരിച്ചറിഞ്ഞു....

ബാലടീച്ചര്‍!!!

കുറേനാളത്തെ ഇടവേളയ്ക്കുശേഷം കാണുകയായിരുന്നു ടീച്ചറെ.... കുറച്ചു തടിച്ചീട്ടുണ്ട്‌...

ആരേയുമാകര്‍ഷിയ്ക്കുന്ന ആ പ്രസന്നമായ മുഖത്തിനു യാതൊരുമാറ്റവുമില്ല!!!

പിന്തിരിഞ്ഞു നോക്കി തീര്‍ച്ചപ്പെടുത്താന്‍ വീണ്ടും ശ്രമിച്ചു..

ടീച്ചര്‍ കുറേക്കൂടി സുന്ദരിയായിരിയ്ക്കുന്നു!!!

ടീച്ചറുടെ വീടിവിടെയാണ്‌, പാലച്ചിറയ്ക്കു തെക്കേക്കരയില്‍...

സ്കൂളില്‍നിന്നും വരുമ്പോള്‍ ടീച്ചര്‍ ഈ പാടവരമ്പത്തുകൂടി കയറിയാണ്‌ വീട്ടിലേയ്ക്ക്‌ പോകാറുള്ളത്‌..

ആരും പെട്ടെന്നിഷ്ടപ്പെടുന്ന സ്വഭാവമായിരുന്നു ടീച്ചറുടേത്‌. കാണാന്‍ അതിസുന്ദരിയല്ലെങ്കിലും, ആരേയും പെട്ടെന്നാകര്‍ഷിയ്ക്കുന്ന എന്തോ ഒരു പ്രത്യേകത ടീച്ചറിലുണ്ടായിരുന്നു..

പിന്നെ,തനിക്കേറെ ഇഷ്ടപ്പെട്ട മലയാളമായിരുന്നു ടീച്ചറുടെ വിഷയവും; എങ്ങനെ നോക്കിയാലും തനിയ്ക്ക്‌ മറക്കാനാവില്ലായിരുന്നു..സ്നേഹത്തിന്റെയും,പരിശുദ്ധിയുടേയും, പ്രതീകമായിരുന്ന ആ ബ്രാഹ്മിണ്‍ ടീച്ചറെ!!

ചിന്തകള്‍ പെട്ടെന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ പുറകിലേയ്ക്കുപാഞ്ഞു..

സ്ഥലകാലബോധമുണ്ടാകാന്‍ അല്‍പ്പസമയമെടുത്തു..

ടീച്ചറെങ്ങനെ ഈ പാതിരാത്രി മലവെള്ളം നിറഞ്ഞുക്കിടക്കുന്ന പാടവരമ്പത്തുകൂടെ വീട്ടിലേയ്ക്കുപോകും?..

സുബോധത്തിലെവിടേയോ ഒരു കൊള്ളിയാന്‍ മിന്നി..

"പ്രകാശ്‌ വണ്ടി തിരിയ്ക്കൂ.."

ശബ്ദത്തിന്റെ ആഴം കൂടിയതറിഞ്ഞില്ല...

അല്‍പ്പം പരിഭ്രമത്തോടെ തന്നെ നോക്കുന്ന പ്രകാശിനോട്‌ ഒരുവിധത്തില്‍ കാര്യം ധരിപ്പിച്ചപ്പോഴേയ്ക്കും വണ്ടി കുറച്ചുദൂരം പിന്നിട്ടിരുന്നു..

പെട്ടെന്നു റിവേര്‍സെടുത്തിയപ്പോഴേയ്ക്കും ടീച്ചറവിടെയില്ല!!

മഴയ്ക്കു വീണ്ടും ശക്തികൂടിയപോലെ.. കാറ്റും ശക്തമായിക്കൊണ്ടിരിയ്ക്കുകയാണ്‌...

"വണ്ടിനിര്‍ത്തു പ്രകാശ്‌!!!"

"നമുക്കിറങ്ങിനോക്കാം ..പാവം ടീച്ചര്‍...ഈപെരുമഴയത്ത്‌ രാത്രി...തനിയേ.."

പ്രകാശ്‌ പെട്ടെന്ന്‌ എന്റെ കയ്യില്‍ കടന്നുപിടിച്ചുക്കൊണ്ട്‌ പറഞ്ഞു..

"ഡോര്‍ തുറക്കല്ലേ... മഴവെള്ളം മുഴുവന്‍ അകത്താവും!!"

കാറിന്റെ ഹെഡ്‌ലൈറ്റുകൂടി ഓഫായപ്പോള്‍ ആ പ്രദേശമാകെ കൂരിരുട്ടില്‍ മുങ്ങി!!

കണ്ണില്‍കുത്തിയാല്‍ കാണാത്ത ഇരുട്ട്‌!!

മഴവെള്ളം കുതിച്ചൊഴുകുന്ന ഗ്ലാസ്സിലൂടെ കണ്ണുകള്‍ ചുറ്റുംപരതി...

എവിടെ തന്റെ പ്രിയപ്പെട്ട ബാലടീച്ചര്‍?..

നിറഞ്ഞ ജലപരപ്പും,ചീറിയടിയ്ക്കുന്ന തണുത്ത കാറ്റും,ഇരമ്പുന്ന മഴയും എല്ലാംകൂടി ഏതോ ഒരു ഭീകരമായ അന്തരീക്ഷം ചുറ്റും നിറയുന്നതായി എനിക്കനുഭവപ്പെട്ടു...

അതാ പാലച്ചിറയുടെ തെക്കേക്കരയെ ലക്ഷ്യമാക്കി ഒരു നേര്‍ത്തവെളിച്ചം ജലപരപ്പിനു മുകളിലൂടെ നീങ്ങുന്നു!!!!

ടീച്ചറെങ്ങനെ ഈ ജലപരപ്പിലൂടെ ഒറ്റക്ക്‌?!!!...

എനിയ്ക്കൊന്നും മനസ്സിലായില്ല..

ഇനി ടീച്ചറെയുംകൊണ്ട്‌ വല്ല വള്ളക്കാരും?..

എല്ലാം തികച്ചും ദുരൂഹമാവുന്നപോലെ..

കുറച്ചുനേരം പതുക്കെ പതുക്കെ ടീച്ചറുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങുന്ന ആ പ്രകാശത്തെ നോക്കിയിരുന്നു..

അതില്‍തന്നെ മനസ്സും,ശരീരവും,കേന്ദ്രീകരിച്ചതുകൊണ്ടാകാവാം,ആ പ്രകാശകണിക ടീച്ചറുടെ സുന്ദരമായ മുഖമായി പരിണമിക്കുന്നതായും, തന്നെ നോക്കി മൃദുമന്ദസ്മിതം പൊഴിയ്ക്കുന്നതായും എനിയ്ക്കുതോന്നി..

മനസ്സിലെ വിങ്ങല്‍ ഒന്നു ശമിച്ചതുപോലെ....

"നേരം വൈകി.. ഇനി തിരിച്ചുപോരേണ്ടതുമല്ലേ?..പോരാത്തതിനു ഈ നശിച്ച മഴയും!!.. നമുക്കു പോകാം.."

പ്രകാശാണു മൗനം ഭന്‌ജിച്ചത്‌..

"ശരിയാ നമുക്കു പോകാം"

ഇരമ്പിപ്പെയ്യുന്ന മഴയിലൂടെ രാപ്പാളെത്തി മറിയച്ചേടത്തിയുടെ സഹോദരിയേയുംകൊണ്ട്‌ വീട്ടിലെത്തിയപ്പോള്‍ സമയം ഒരുമണികഴിഞ്ഞിരുന്നു...

മനസ്സുമുഴുവനും ബാലടീച്ചറായിരുന്നു....

ഭൂപരിഷ്ക്കരണനിയമം വരുന്നതിനുമുന്‍പ്‌ ഞങ്ങള്‍ താമസിയ്ക്കുന്ന ഗ്രാമത്തിന്റെ നല്ലൊരുഭാഗവും ടീച്ചറുടെ വീട്ടുകാരുടെ ആയിരുന്നത്രേ!!!

നായന്മാരും,നസ്രാണികളും പാട്ടത്തിനെടുത്ത അവരുടെ ഭൂമിയില്‍ കൃഷിചെയ്തും,വിപണനം നടത്തിയും സുഖമായി ജീവിച്ചിരുന്നു..

ഞങ്ങളിവിടെ വീടുവാങ്ങി താമസം തുടങ്ങുമ്പോള്‍ സ്ഥലത്തെ പാട്ടക്കാരായ നായന്മാരും,നസ്രാണികളും, പുത്തന്‍ മുതലാളിമാരുടെ കുപ്പായത്തിലായിരുന്നു!!

ഭൂപരിഷ്ക്കരണംകൊണ്ട്‌ നേട്ടംകൊയ്തത്‌ ഇത്തരക്കാരാണ്‌!!

എല്ലാം അമ്മ പറഞ്ഞ അറിവാണ്‌

സുഖലോലുപന്മാരായ കാരണവന്മാരുടെ ധാരാളിത്തവും,ചിന്തയില്ലാത്ത ജീവിതവും,ശരിയ്ക്കും തകര്‍ത്തത്‌ തലമുറയിലെ അവസാനക്കണ്ണികളായ ബാലടീച്ചറേയും,ജ്യേഷ്ഠനേയുമായിരുന്നു..

എന്റെ ഓര്‍മ്മയില്‍ നാട്ടിലെല്ലാം പുഞ്ചിരിച്ചുകൊണ്ട്‌,ആര്‍ക്കും ഒരു ശല്യവുംചെയ്യാതെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഭ്രാന്തനായിരുന്നു ബാലടീച്ചറുടെ ജ്യേഷ്ഠന്‍!!!

പലപ്പോഴും ഉച്ചയൂണിന്റെ സമയത്ത്‌ വടക്കേപ്പുറത്തിരുത്തി അമ്മ ചോറുകൊടുക്കാറുള്ള ഭ്രാന്തന്‍ ശങ്കുണ്ണിയെ കുഞ്ഞുന്നാളിലേ എനിക്കിഷ്ടമായിരുന്നു...

മലയാളം വിദ്വാന്‍ പഠിച്ച ബാലടീച്ചര്‍ക്ക്‌ പലരുടേയും സഹായംകൊണ്ടാണത്രേ..സ്കൂളില്‍ ഒരു ജോലിയാക്കിക്കൊടുത്തതുതന്നെ..

അത്രയ്ക്കു പരിതാപകരമായിരുന്നു ഒരുകാലത്തു നാടടക്കിവാണിരുന്ന ആ കുടുംബത്തിന്റെ അവസ്ഥ!!!

മനുഷ്യാവസ്ഥയുടെ അസ്ഥിരതയും, അര്‍ഹതയുടേയും,ഭാഗ്യനിര്‍ഭാഗ്യങ്ങളുടേയും പൊരുത്തക്കേടുകളും,എന്നും തന്റെ മനസ്സിനെ കീറിമുറിയ്ക്കുന്ന ചിന്തകളായിരുന്നു..

എങ്ങുമെത്താതെ.. ഒരിയ്ക്കലുമൊരിയ്ക്കലുമവസാനിക്കാതെപോയതുമായ നീറുന്ന ചോദ്യങ്ങള്‍!!

വളരേ വൈകി,തൊഴില്‍രഹിതനായ ഒരു വയസ്സന്‍ നമ്പൂതിരിയെ വിവാഹംചെയ്യേണ്ടിവന്നതും...കുട്ടികളോട്‌ അതിരുകവിഞ്ഞ വാത്സല്യമുണ്ടായിരുന്ന ടീച്ചര്‍ക്ക്‌ ഒരു കുഞ്ഞു ജനിയ്ക്കാതെ പോയതും,എല്ലാം വിധിയുടെ വിളയാട്ടമായി മറക്കാന്‍ ശ്രമിച്ചു...

നാളെ രാവിലെ അമ്മയോടു ചോദിച്ചാലറിയാം ഇപ്പോഴത്തെ ടീച്ചറുടെ അവസ്ഥ...ഇനി താന്‍ കണ്ടതു ടീച്ചറെതന്നെയല്ലെ?!!!!..

പുറത്ത്‌ മഴ അപ്പോഴും തോരാതെ പെയ്യുകയാണ്‌..

ദുഃഖത്തിന്റേയും, വേര്‍പാടിന്റേയും ആ നിറഞ്ഞ ഹിന്തോളരാഗങ്ങളിലലിഞ്ഞ്‌ എപ്പോഴോ ഉറക്കത്തിന്റെ കയങ്ങളില്‍ മുങ്ങിത്താണു..

പിറ്റേന്നു ഏഴരയായി എഴുന്നേറ്റപ്പോള്‍...

പല്ലുതേയ്ക്കാനായി വടക്കേപ്പുറത്തെത്തിയപ്പോള്‍ അമ്മ അവിടെ കോഴികള്‍ക്ക്‌ ഇന്നലത്തെ ബാക്കിവന്ന ആഹാരസാധനങ്ങള്‍ വിതറികൊടുക്കുകയാണ്‌..

"അമ്മേ ഇന്നലെ രാത്രി ഞങ്ങള്‍ രാപ്പാളേയ്ക്കുപോകുമ്പോള്‍ പാലച്ചിറയില്‍വച്ചു നമ്മുടെ ബാലടീച്ചറെകണ്ടു .."

"പാവം മഴയില്‍ നനഞ്ഞുകുതിര്‍ന്ന്‌ ഒറ്റയ്ക്ക്‌ ആ പാതിരാത്രി... എനിയ്ക്കാകെ ഒരു വല്ലായ്മതോന്നി..."

"നീ വല്ല സ്വപനവും കണ്ടതാവും.. അല്ലാതെപിന്നെ..ടീച്ചര്‍ മലവെള്ളത്തില്‍ മുങ്ങിമരിച്ചത്‌ ഒരാഴ്ച്ച മുന്‍പല്ലേ!!!"

"നീ വന്ന അന്നുതന്നെ ഞാന്‍ പറഞ്ഞതാണല്ലോ..നീ അതൊന്നും ശ്രദ്ധിച്ചീട്ടുണ്ടാവില്ല..."

"ആ നമ്പൂരി മരിച്ചതില്‍പിന്നെ തലയ്ക്ക്‌ ചെറിയ ഓളമായിരുന്നു ടീച്ചര്‍ക്ക്‌.... എങ്ങനേയാണ്‌ പറ്റിയതെന്നറിയില്ല; ഒരു ശനിയാഴ്ച്ചയാണ്‌ പാലച്ചിറയില്‍ ടീച്ചറുടെ ശവം പൊന്തിയത്‌..."

ശരിയ്ക്കും ഇടിവെട്ടിയത്‌ തലച്ചോറിലെവിടെയോ ആയിരുന്നു!!!

അപ്പൊ,പിന്നെ ഇന്നലെ താന്‍ കണ്ട ബാലടീച്ചര്‍!!!!....

എനിയ്ക്കാകെ ഒരസ്വസ്ഥത...

പെട്ടന്നു പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിച്ചെന്നുവരുത്തി.ഒരു കട്ടന്‍കാപ്പിയെടുത്തുകുടിച്ച്‌ പെട്ടെന്നു മറിയാമ്മച്ചേടത്തിയുടെ വീട്ടിലെത്തി..

ദൈവത്തിന്റെ മുഖച്ഛായയുള്ള നരച്ച താടിവെച്ച വികാരിയച്ചന്‍ മരണാനന്തരശുശ്രൂഷകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു...

"മനുഷ്യജീവിതം പുല്‍ക്കൊടിയ്ക്കുതുല്യമാവുന്നു!!!

വയലിലെ പുഷ്പംപോലെ അതുവിടരുന്നു...

ചുടുക്കാറ്റടിയ്ക്കുമ്പോള്‍ അതു വാടിപ്പോവുകയും ചെയ്യുന്നു!!

അതു നിന്നിരുന്ന സ്ഥലവും അജ്ഞാതമായിത്തീരും!!!".

നശ്വരമായ മനുഷ്യജീവനുമുന്നില്‍ ആദരവോടെ നമ്രശിരസ്കനായി നിന്നു... മറ്റൊന്നും ചിന്തിയ്ക്കാനാവാതെ!!!


ലേബലുകള്‍:

തിങ്കളാഴ്‌ച, ഫെബ്രുവരി 14, 2011

മുഗള്‍ പ്രണയത്തണലില്‍.. ഒരു വലെന്റയിന്‍സ്‌ ഡേ


ജഹാംഗീര്‍ ആര്‍ട്ട്‌ ഗാലറി!

മുംബൈ നഗരത്തിന്റെ ആഡ്യത മുഴുവന്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്ന കലയുടെ കേന്ദ്രം!!

മനസ്സില്‍ ആകാംക്ഷയുടെ ഒരായിരം ഉടുക്കുകള്‍ കൊട്ടിയമരുകയാണ്‌..

സോനല്‍ ഒമ്പതുമണിയോടുകൂടി ഇവിടെ എത്താമെന്നു പറഞ്ഞീട്ട്‌?..

ആല്‍ബെര്‍ട്ടിന്റെ മനസ്സിലെന്തോ പറഞ്ഞറിയിയ്ക്കാനാവത്ത ഒരു അസ്വസ്ഥത ഉറഞ്ഞുക്കൂടാന്‍ തുടങ്ങി..

എന്താണാവോ നേരം വൈകാന്‍?...

സോനലിന്റെ പ്രത്യേക താല്‌പര്യം ഒന്നുമാത്രമാണ്‌ ഇങ്ങനെ ഒരു ഒത്തുച്ചേരലിന്‌ മുതിരാന്‍ കാരണം.

ഈ വലെന്റയിന്‍സ്‌ ഡേയില്‍..ഡ്യൂട്ടിയ്ക്കാണെന്നപ്പോലെ പുറപ്പെട്ട്‌ ഇവിടെ എത്തുക..

പിന്നെ,അവള്‍ക്ക്‌ എറ്റവും ഇഷ്ടപ്പെട്ട ആര്‍ട്ട്‌ ഗാലറിയില്‍..ചിത്രങ്ങളുടേയും,ശില്‍പ്പങ്ങളുടേയും, മറ്റുകലാരൂപങ്ങളുടേയും നടുവില്‍ മനോഹരമായ ഒരു ഒത്തുച്ചേരല്‍!!!

ചിത്രകാരിയാവാന്‍ മോഹിച്ച ഗുജറാത്തിത്തുണിക്കച്ചവടക്കാരന്റെ ഏകമകള്‍!!

മുംബൈ മഹാനഗരത്തിലെ തന്റെ ആദ്യസുഹൃത്ത്‌!!

മൂന്നുമാസംകൊണ്ട്‌ തന്നെ മനോഹരമായി ഹിന്ദി പഠിപ്പിച്ച അദ്ധ്യാപിക!!

ആദ്യമായി കേരളംവിട്ട തന്റെ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളില്‍ കുളിരായി പെയ്തിറങ്ങിയ സ്നേഹത്തിന്റെ ചാറ്റല്‍മഴ!!

ആല്‍ബെര്‍ട്ടിന്റെ മനസ്സില്‍ ഈയിടെയായി സോനല്‍ നിറഞ്ഞുനില്‍ക്കുകയാണ്‌..

സോനല്‍ ഓഫീസിലെത്താന്‍ അല്‍പ്പം വൈകിയാല്‍....

ഒരു ദിവസം ലീവെടുത്താല്‍..എല്ലാം മനസ്സുപിടയും..

സോനല്‍ ഒന്നു വേഗം വന്നിരുന്നുവെങ്കില്‍...

സോനല്‍ ഇന്നു ലീവെടുക്കാതിരുന്നെങ്കില്‍..


ആല്‍ബെര്‍ട്ടിന്റെ ചിന്തകളില്‍ ചാറ്റല്‍മഴപൊഴിയുന്ന ആ പഴയ പ്രഭാതം പറന്നെത്തി..

സോനലിനെ ആദ്യമായി കണ്ട ദിവസം...

മുംബൈ മഹാനഗരത്തിലെ, അന്ധേരിയിലെ ഷെയര്‍റെജിസ്റ്റെറിംഗ്‌ കമ്പനിയിലാദ്യമായി ജോലിയ്ക്കെത്തിയ ദിവസം...

മനസ്സില്‍ ഒരായിരം ആശങ്കകളായിരുന്നു..

ജോലി എങ്ങനെയായിരിയ്ക്കും?...

കമ്പ്യുട്ടര്‍ ഡിപ്ലോമ കഴിഞ്ഞതില്‍പ്പിന്നെ കമ്പൂട്ടറുമായുള്ള ബന്ധം പിരിഞ്ഞതാണ്‌.. ഇനി നേരിട്ടു കമ്പ്യൂട്ടറില്‍ എന്തെങ്കിലും പണിതന്നാല്‍ പണിയാവും!!!

മനസ്സില്‍ ആകപ്പാടെ അസ്വസ്ഥതയുടെ കരിമേഘങ്ങള്‍ നിറയുകയായിരുന്നു..

കഷ്ടിച്ചു പറഞ്ഞൊപ്പിയ്ക്കാവുന്ന ഇംഗ്ലീഷല്ലാതെ,ഹിന്ദി കാര്യമായൊന്നുംതന്നെ അറിയില്ലായിരുന്നു..

ടിവിയില്‍ കണ്ട ഹിന്ദിസിനിമകളുടേയും,പത്താംക്ലാസ്സുവരെ പഠിച്ച ഹിന്ദിഭാഷയുടേയും ബലം മനസ്സില്‍ ഇല്ലാതില്ല.

സെക്ഷണല്‍ മാനേജര്‍ കമ്പനിയെക്കുറിച്ചുള്ള ചെറിയൊരു വിവരണത്തിനുശേഷം നാലുനിലകളിലായി ചിതറിക്കിടക്കുന്ന വിവിധ സെക്ഷനുകള്‍ പരിചയപ്പെടുത്തിതന്നു.

ഒടുവില്‍ കസേര കിട്ടിയത്‌ ട്രാന്‍സ്ഫര്‍ സെക്ഷനിലെ സോനലിന്റെ മേശയില്‍..

സെക്ഷന്‍ഹെഡ്‌ തനൂജ മാഡത്തിന്റെ മേശയ്ക്കഭിമുഖമായി..അവസാനത്തെ നിരയില്‍ രണ്ടുപേര്‍വീതം ഇരിയ്ക്കുന്ന മേശകളിലൊന്നില്‍..സോനലിന്റെ ഇടതുവശത്തായി...

മേശയ്ക്കു നടുവിലായി നെറ്റ്‌വര്‍ക്ക്‌കമ്പൂട്ടര്‍ രണ്ടുപേര്‍ക്കും ഉപയോഗിയ്ക്കവുന്ന തരത്തില്‍ വെച്ചിരിയ്ക്കുന്നു.

അപരിചിതമായ അന്തരീക്ഷവും,പിന്നെ ആരേയും ആകര്‍ഷിക്കുന്ന പാല്‍പുഞ്ചിരിയുമായി"വെല്‍ക്കം" പറഞ്ഞ സോനലും,എല്ലാംകൂടി ഓഫിസിലെ ചൂടു വര്‍ദ്ധിയ്ക്കുന്നതായിതോന്നി..

പുറത്തു നേരിയ മഴച്ചാറ്റലുണ്ടായിരുന്നീട്ടും ഓഫിസില്‍ ചൂടുകൂടുന്നതുപോലെ..

സീറ്റില്‍ ഇരുന്ന്‌ തലയ്ക്കുമുകളിലായി നിശ്ചലമായ ഫാനിലേയ്ക്കു ഒന്നുരണ്ടുവട്ടം വെറുതെ നോക്കി..

തന്റെ വിഷമം മനസ്സിലാക്കിയിട്ടെന്നപോലെ സോനല്‍ പുറകിലെ ചുവരിലെ ഫാനിന്റെ സ്വിച്ച്‌ ഓണാക്കാന്‍ എഴുന്നേറ്റു..

അപ്പോഴാണ്‌ താന്‍ സോനലിനെ ശരിയ്ക്കും ശ്രദ്ധിയ്ക്കുന്നത്‌..

ഇളംറോസ്‌കളര്‍ ചുരിദാര്‍!!

മനോഹരമായ അവളുടെ ശരീരവടിവുകള്‍ക്കൊപ്പം മനോഹരമായ അളവുകളില്‍ തീര്‍ത്തിരിയ്ക്കുന്നു!!.മുകളീല്‍ തൂവെള്ള ഷാള്‍!!..

തുടുത്ത മുഖത്തെ..ആ വെളുത്ത ഷാള്‍ ഒന്നുകൂടെപ്രകാശിപ്പിക്കുന്നു!!

വെളുപ്പും,റോസും നിറങ്ങള്‍ ഗോതമ്പുനിറമുള്ള സോനലിനെ ശരിയ്ക്കുമൊരു സുന്ദരിയാക്കിയിരിയ്ക്കുന്നു!!

തോളിനൊപ്പം മുറിച്ച മുടി വളരേ ശ്രദ്ധിച്ച്‌ ചീകിയൊതുക്കിയിരിയ്ക്കുന്നു..

തീര്‍ത്തും മനോഹാരിതയുടെ ഒരു മിനിയേച്ചര്‍ രൂപം!!

സോനല്‍ വളരേ ബ്യൂട്ടികോണ്‍ഷ്യസുള്ള പെണ്‍ക്കുട്ടിയാണെന്ന്‌ ആദ്യദര്‍ശനത്തില്‍ത്തന്നെ ആര്‍ക്കും മനസ്സിലാവും..

ഫാന്‍ ഓണാക്കിയപ്പോള്‍ പേപ്പര്‍വെയിറ്റ്‌ ഇല്ലാതെ മേശപ്പുറത്തുവച്ചിരുന്ന ഷെയര്‍സെര്‍ട്ടിഫിക്കറ്റുകള്‍ കാറ്റില്‍ പറന്നു. പെട്ടന്നുതന്നെ വലതുകൈകൊണ്ട്‌പിടിച്ചു..

ഷെയര്‍സെര്‍ട്ടിഫിക്കറ്റുകള്‍ പറക്കുന്നതുകണ്ട സോനലും പെട്ടന്നു പിടിയ്ക്കാന്‍ ഒരു ശ്രമം നടത്തി..

തന്റെ കൈകള്‍ക്കുമുകളില്‍ സോനലിന്റെ മൃദുവായ കൈപ്പടം!!!

ഒരു നിമിഷത്തിന്റെ വേഗതയില്‍ സോനല്‍ കൈവലിച്ചു..

തികച്ചും അപ്രതീക്ഷിതമായ ഒരു സ്പര്‍ശനമായിരുന്നു അത്‌!!!!

പക്ഷെ,തന്റെ മനസ്സിന്റെ ആര്‍ദ്രതലങ്ങളിലെങ്ങോ ആ നനുനനുത്ത വിരലുകളുടെ സ്പര്‍ശം മായാത്ത ഒരു അനുഭവമായി പതിഞ്ഞുകഴിഞ്ഞിരുന്നു!!!

നാണമുണരാന്ത്തുടങ്ങിയ കണ്‍കോണുകളെ അതിവിദഗ്ദമായി നിയന്ത്രിച്ച സോനല്‍ ഷെയര്‍സെര്‍ട്ടിഫിക്കറ്റുകള്‍ ഇരുകൈകള്‍കൊണ്ടും പിടിച്ചുക്കൊണ്ട്‌പറഞ്ഞു..

"വോ ലക്കിഡി നിക്കാലോ ഭായീ..."

"ജല്‍ദി വോ ലക്കിഡി നിക്കാലോ!!!"

മേശയുടെ അടിയിലേയ്ക്കുനോക്കിക്കൊണ്ടാണ്‌ സോനല്‍ അതു പറഞ്ഞത്‌..

ഹിന്ദിയില്‍ കാര്യമായ പരിജ്ഞാനമൊന്നും ഇല്ലാതിരുന്ന തനിയ്ക്ക്‌ ലക്കിഡിയുടെ അര്‍ത്ഥം ശരിയ്ക്കും പിടികിട്ടിയില്ല.

തനിയ്ക്ക്‌ ലക്കിടിയുടെ അര്‍ത്ഥം അറിയില്ലെന്നു മനസ്സിലാക്കിയ സോനലിന്റെ സുന്ദരമായ മുഖത്ത്‌ ചിരിവിടര്‍ന്നു..

അതിമനോഹരമായ ചിരി!!

മേശയ്ക്കടിയില്‍ക്കിടക്കുന്ന ചെറിയ മരക്കഷണത്തെ നോക്കി വീണ്ടും സോനല്‍ പറഞ്ഞു..

"അരേ ഭായി,വോ ലക്കിടി നിക്കലോ!!!"

പിന്നേയും മണിക്കിലുക്കംപോലെ അതിമനോഹരമായ ചിരി..

പെട്ടെന്ന്‌ ആകെ ചമ്മി മേശയ്ക്കടിയില്‍നിന്നും, ചെറിയ ആ മരക്കഷണമെടുത്തു ഷെയര്‍ സെര്‍ട്ടിഫിക്കറ്റുകള്‍ക്കുമുകളില്‍ വയ്ക്കുമ്പോള്‍,പാല്‍പുഞ്ചിരിമാറാത്ത മുഖത്തോടെ സോനല്‍ തന്റെ അടുത്തേയ്ക്ക്‌ ചാഞ്ഞിയിരുന്ന്‌ ചിരിയടക്കാന്‍ പണിപ്പെട്ടുകൊണ്ട്‌ ഒരു കുസൃതിചോദ്യം...

"ആപ്ക്കൊ, ലഡ്ക്കി മാലും ഹെ?!!"

പിന്നേയും പവിഴം ചിതറുന്ന ആ ചിരി...

സോനല്‍ ശരിയ്ക്കും തന്നെ കളിയാക്കിച്ചിരിയ്ക്കുകയാണെന്നു മനസ്സിലായി..

"ലഡ്‌ക്കി?!!!!..." നിന്നെപ്പോലെ സുന്ദരമായ ദൈവത്തിന്റെ സൃഷ്ടിയെ എങ്ങനെ അറിയാതിരിയ്ക്കും?.. എന്നു സോനലിനോട്‌ ഇംഗ്ലീഷില്‍ ചോദിയ്ക്കണമെന്നുണ്ടായിരുന്നു....പക്ഷേ.. ചോദിച്ചില്ല.

തികച്ചും പുതുമുഖമായ താന്‍ അങ്ങനെ ഒരു ചോദ്യം ചോദിയ്ക്കുന്നത്‌ അത്ര ഔചിത്യമാവില്ല എന്നു മനസ്സുപദേശിച്ചു..

സോനലിന്റെ അടുത്തുതന്നെ സീറ്റുക്കിട്ടിയതിന്‌ ശരിയ്ക്കും ദൈവത്തോട്‌ നന്ദിപറഞ്ഞു. കാരണം, വളരേ റിലാക്സായി ജോലിചെയ്യാന്‍ പറ്റിയ സീറ്റായിരുന്നു അത്‌...

ഞങ്ങള്‍ക്കുപിറകില്‍ ആരുമില്ല. തനൂജമാഡത്തിനുമാത്രമായിരുന്നു ഞങ്ങളില്‍ നേരിട്ടു നോട്ടമെത്തിയിരുന്നത്‌..

സീറ്റിന്റെ ഈ സ്ഥാനവും,ഞങ്ങളുടെ സുഗമമായ സൗഹൃദത്തിന്റെ തീവ്രതക്കൂട്ടാന്‍ കാരണമായി..

അവിടെത്തുടങ്ങിയ സൗഹൃദരസച്ചരടിന്റെ വര്‍ണ്ണനൂലുകല്‍ കുരുങ്ങിക്കുരുങ്ങി തേനൂറുന്ന ഒരനുഭൂതിയായിമാറിയത്‌ എപ്പോഴായിരുന്നു?...

ആല്‍ബെര്‍ട്ടിന്റെ മനസ്സ്‌ വെറുതേ പരതി..

ഡ്യൂട്ടിയ്ക്കിടയില്‍ വീണുക്കിട്ടുന്ന ഇടവേളകളിലെ കുസൃതികളിലും,സൗഹൃദസംഭാഷണങ്ങളുടെ ഇഴകളിലുംവെച്ചായിരുന്നോ?..

അതോ..വാരാന്ത്യങ്ങളില്‍ ത്രസിയ്ക്കുന്ന മനസ്സുമായി അലഞ്ഞുനടന്ന കടല്‍ത്തീരങ്ങളുടെ ആവേശത്തിരകളില്‍വെച്ചായിരുന്നോ?

അതോ.. തന്റെ ഗൃഹാതുരത്വത്തിന്റെ വിങ്ങലുകളില്‍ അവള്‍ പകര്‍ന്നസ്നേഹവായ്പ്പിന്റെ,ഐസ്ക്രീം മധുരങ്ങളില്‍വെച്ചായിരുന്നോ?..

അതോ,കലയുടെ തീരങ്ങളില്‍ പര്‍ണ്ണശാലതീര്‍ക്കാന്‍വെമ്പിയ തങ്ങളുടെ കലാഹൃദയങ്ങളുടെ തേങ്ങലുകളില്‍വച്ചായിരുന്നോ?..

ഒരുപോലെ ചിന്തിയ്ക്കുന്ന ഹൃദയങ്ങള്‍ പെട്ടെന്ന്‌ അടുക്കുന്നു!!

സോനലിനേപോലേ, താനും വര്‍ണ്ണങ്ങളേയാണ്‌ സ്നേഹിച്ചത്‌....

വര്‍ണ്ണങ്ങള്‍ക്കൊണ്ട്‌ മാന്ത്രികസാമ്രാജ്യങ്ങള്‍ വാഴുന്ന ഒരു ചക്രവര്‍ത്തി!!

കൗമാരസ്വപ്നങ്ങളില്‍ എപ്പോഴും ആ മോഹപ്രപഞ്ചം നിറഞ്ഞുനിന്നു..

ഓരോ വികാരങ്ങള്‍ക്കും ഓരോ നിറമായിരുന്നു..

ആ മോഹവര്‍ണ്ണരാജികള്‍ക്ക്‌ ജീവന്‍വെച്ചപോലേയായിരുന്നു സോനല്‍!!


നേര്‍ത്ത മഞ്ഞില്‍പുതപ്പിനുതാഴെ ത്രസിയ്ക്കുന്ന ഒരു മോണിംഗ്‌ഗ്ലോറിയെപ്പോലെ സുന്ദരിയായ സോനലിന്റെ നിര്‍ബ്ബന്ധം....

താന്‍ അവളുടെ ഒരുചിത്രം വരയ്ക്കണം.

തനിയ്ക്കൊന്നും ആലോചിയ്ക്കാനില്ലായിരുന്നു...

ആദ്യമായി തന്റെ മനസ്സില്‍പ്പ്പതിഞ്ഞ സോനലിന്റെ മനോഹരച്ചിത്രം പകര്‍ത്തിയെഴുതി..

ഇളംറോസ്‌കളര്‍ ചുരിദാറില്‍ വശ്യമായിച്ചിരിയ്ക്കുന്ന സോനല്‍!!

'വാട്ടര്‍ കളറില്‍' റിയലിസ്റ്റിക്ക്‌ ആയി വരച്ച ആ ചിത്രത്തിനുലഭിച്ച പ്രതികരണം തന്റെ പ്രതീക്ഷകള്‍ക്കും മേലെയായിരുന്നു!!

സോനലിന്റെ കണ്ണുകളിലെ കുസൃതി തീര്‍ത്തും ആരാധനയ്ക്ക്‌ വഴിമാറി.. രണ്ടുമിനിട്ടുനേരം അവള്‍ മിഴിവെട്ടാതെ തന്റെ കണ്ണുകളിലേയ്ക്കുതന്നെ നോക്കിയിരുന്നു!!

ആ നോട്ടത്തില്‍,ബഹുമാനത്തിന്റേയും, ആരാധനയുടേയും, എണ്ണിയാലൊടുങ്ങാത്തത്ര വര്‍ണ്ണക്കൂട്ടുകള്‍ വിരിയുന്നത്‌ തന്നെ അത്ഭുതപ്പെടുത്തി...

സ്ത്രീഹൃദയങ്ങളില്‍ കലകള്‍ക്കുള്ള സ്വാധീനം താന്‍ ശരിയ്ക്കും മനസ്സിലാക്കിയത്‌ അന്നായിരുന്നു...

"അതാ സോനല്‍!!!"

ആല്‍ബെര്‍ട്ട്‌ പരിസരബോധം മറന്നുപറഞ്ഞുപോയി..

അത്രയും സന്തോഷവാനായിരുന്നു ആല്‍ബെര്‍ട്ട്‌!!

"തന്റെ ഹൃദയതന്ത്രികളില്‍ അമൃതവര്‍ഷിണീരാഗങ്ങള്‍ പെയ്യിയ്ക്കുവാന്‍ കഴിയുന്ന ഇളംകാറ്റുപോലെ സോനല്‍!!!..."

ആല്‍ബെര്‍ട്ടിന്റെ മനസ്സുമന്ത്രിച്ചുക്കൊണ്ടിരുന്നു...

ആദ്യമായി, സോനലിനെ കണ്ടപ്പോള്‍ ധരിച്ചിരുന്ന അതേ ഇളംറോസ്‌ ചുരിദാര്‍!!

താന്‍ വരച്ച ചിത്രത്തിലെ അതേ സോനല്‍!!

"സോനല്‍,ക്യോം ഇത്‌നാ ലേറ്റ്‌ ഹോഗയീ?..."

"തേരേലിയെ വെയ്റ്റ്‌ കര്‍ക്കേ..കര്‍ക്കേ...മോര്‍ ദാന്‍ വണ്‍ അവര്‍...സോനല്‍!!!..

എന്നീട്ടും സോനല്‍ ഒന്നും പറഞ്ഞില്ല...

കുളിര്‍ത്തെന്നല്‍ പോലേ..മനസ്സിനെത്തഴുകുന്ന പുഞ്ചിരിമാത്രം!!!

ഒരു സ്വപനത്തിന്റെ അനിര്‍വചനീയമായ സുഖംപോലെ..ആല്‍ബെര്‍ട്ട്‌ അവളോടൊപ്പം നടന്നു..

ജഹാംഗീര്‍ ആര്‍ട്ട്ഗാലറിയുടെ മനംമയക്കുന്ന കലയുടെ ഔന്നിത്യങ്ങള്‍ക്കുമുന്നില്‍ അവള്‍ ഒരു കൊച്ചുക്കുഞ്ഞിനേപ്പോലേ വിസ്മയിച്ചുനില്‍ക്കുന്നത്‌ ആല്‍ബെര്‍ട്ട്‌ അവിശ്വസനീയതയോടേ നോക്കി..

പിന്നെ,മുഗള്‍രാജാക്കന്മാരുടെ പവലിയനിലെ തീവ്രപ്രണയത്തിന്റെ തിരകളടിയ്ക്കുന്ന ഇടനാഴികളിലൂടെ സോനലിനൊപ്പം നടക്കുമ്പോള്‍ ശരിയ്ക്കും ആല്‍ബെര്‍ട്ട്‌ ഷാജഹാന്‍ ചക്രവര്‍ത്തിയായിമാറിക്കഴിഞ്ഞിരുന്നു!!!

സോനല്‍ സ്വപ്നസുന്ദരിയായ മുംതാസ്‌!!

പ്രണയദിനത്തിന്റെ നീലാകാശത്തിനു കീഴേ വെളുവെളുത്ത മേഘക്കുഞ്ഞുങ്ങള്‍ക്കൊപ്പം ഒഴുകുമ്പോള്‍ സോനല്‍ ആല്‍ബെര്‍ട്ടിന്റെ കൈവിരലുകളില്‍ മൃദുവായി തഴുകി...

അതില്‍ അനിര്‍വചനീയമായ ഒരു താളമുണ്ടായിരുന്നു...

മനസ്സിനെ തൊടുന്ന ഒരു ഈണമുണ്ടായിരുന്നു...

അത്‌ ഏതുവികാരമായിരുന്നു?...

പ്രേമമായിരുന്നോ?.....

സ്നേഹമായിരുന്നോ?..

അതോ..മനസ്സിനെ മയക്കുന്ന വന്യവികാരങ്ങളേതെങ്കിലുമായിരുന്നോ?..

ആല്‍ബെര്‍ട്ട്‌ മനസ്സിന്റെ,കെട്ടുകളഴിയ്ക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും സോനല്‍ പറന്നകന്നിരുന്നു..

പറന്ന്‌...പറന്ന്‌.. മുംബൈനഗരത്തിന്റെ തിരക്കിന്റെ കണികകളിലൊരു ബിന്ദുവായി മറയുമ്പോള്‍ മുഗള്‍പവലിയനില്‍നിന്നും സോനല്‍ കൈമാറിയ താജ്‌മഹലിന്റെ മനോഹരമായ ലീഫ്‌ലെറ്റ്‌ ആല്‍ബെര്‍ട്ട്‌ തുറന്നുവായിയ്ക്കാനാരംഭിച്ചു..

തന്റെ ഒടുങ്ങാത്ത പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി പണിക്കഴിപ്പിച്ച മനോഹരമായ താജ്‌മഹലിന്റെ ചിത്രമടങ്ങിയ ആ ലീഫ്‌ലെറ്റില്‍, ആര്‍ഷഭാരതത്തിലെ അനശ്വരപ്രേമത്തിന്റെ കയ്യൊപ്പിനൊപ്പം. സോനലിന്റെ ഊഷ്മളമായ സ്നേഹവായ്പ്പിന്റെ കയ്യൊപ്പും തെളിയുന്നതായി ആല്‍ബെര്‍ട്ടിനനുഭവപ്പെട്ടു.

ലേബലുകള്‍:

ബുധനാഴ്‌ച, ജനുവരി 12, 2011

ജനുവരിയുടെ ഓര്‍മ്മകളിലേയ്ക്ക്‌ വീണ്ടും.....

പുറത്തെ തണുപ്പില്‍ ശരീരം ശരിയ്ക്കും വിറയ്ക്കുന്നുണ്ട്‌..ഞാന്‍ കരുതിയ കമ്പിളിക്കുപ്പായങ്ങള്‍ മതിയായില്ലല്ലോ എന്നു മനസ്സു പറഞ്ഞു..

ജനുവരിയുടെ മരംകോച്ചുന്ന തണുപ്പില്‍ പാര്‍ളറിന്റെ കാണ്ണാടിച്ചില്ലുകളിലൂടെ പുറത്തേയ്ക്കു നോക്കി..

വെളുവെളുത്ത മോര്‍ണിങ്ങ്‌ഗ്ലോറി കൊച്ചരിപല്ലുകള്‍ കാട്ടിച്ചിരിയ്ക്കാന്‍ തുടങ്ങിയതേ ഉള്ളു..

സ്വപ്നം പോലെ പൊഴിയുന്ന മഞ്ഞിന്‍കണങ്ങള്‍..ഒരു ചിത്രകാരന്റെ വൈദഗ്ദ്യത്തോടെ പ്രകൃതിയെ വര്‍ണ്ണാഭമാക്കുകയാണ്‌..

അകത്തുനിന്നും മാര്‍ബിള്‍ക്കല്ലില്‍പതിയുന്ന ചുറ്റികയടിയുടെ താളാത്മകത!!

അപ്പനോടൊപ്പം എത്തിച്ചേര്‍ന്നിരിക്കുന്നത്‌ മൈക്കിള്‍ എയ്ഞ്ചലോയുടെ പണിപ്പുരയ്ക്കരികിലാണെന്ന്‌ വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല!!.

സ്നേഹവായ്പ്പും,സംരക്ഷണവും നിറഞ്ഞ അപ്പന്റെ കരുതല്‍കയ്യിനു കീഴെ മൈക്കിള്‍ എയ്ഞ്ചലോയ്ക്കടുത്തെത്തുമ്പോള്‍ എന്റെ മനസ്സു ശരിയ്ക്കും ത്രസിക്കുകയായിരുന്നു..

മഹാനായ ആ രാജശില്‍പ്പിയെ കണാന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും മതിമറന്നു നിന്നു പോയി..

സ്വപ്നസാഫല്യംപോലെ... ഗുരുമുഖത്തെത്തിയ ശിഷ്യന്റെ നിര്‍വൃതിദായകമായ നിമിഷങ്ങള്‍ പോലെ.. എന്നില്‍ നിറയുന്ന സന്തോഷാധിരേകം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി.....

എനിക്ക്‌ അപ്പനോടുള്ള ബഹുമാനം ആകാശംമുട്ടെ ഉയര്‍ന്നു..

അപ്പന്‍ കൂടെയില്ലായിരുന്നെങ്കില്‍ എനിക്ക്‌ ഈ മഹാഭാഗ്യം ലഭിക്കുമായിരുന്നല്ലോ...

മഞ്ഞുപോലെ വെളുത്ത ഇറ്റാലിയന്‍ വെണ്ണക്കല്ലില്‍, ഒരു കവിതപോലെ 'പിയത്താ!!'...

കാലത്തെ വെല്ലുന്ന പ്രതിഭയുടെ വെളുത്ത ചിറകുകള്‍!!!

"ദൈവമേ..നിന്റെ സൃഷ്ടിചാരുതയെ വെല്ലുന്നപോലൊരു മനുഷ്യപ്രതിഭയോ?"

ഞാന്‍ ഇടറുന്ന കാല്‍വെപ്പുകളുമായി ആ മഹത്തായ കലാസൃഷ്ടിയേയും,മഹാനായ ആ രാജശില്‍പ്പിയേയും അല്‍പ്പം അകലെനിന്നാണെങ്കിലും,മനസ്സാ നമസ്ക്കരിച്ചു..

ഞങ്ങള്‍ പാര്‍ലറില്‍നിന്ന്‌ ശ്രദ്ധിക്കുന്നതൊന്നും എയ്ഞ്ചലോ അറിഞ്ഞീട്ടില്ല!!

ഒരു സ്വപ്നാടകനെപ്പോലെ സൃഷ്ടിയില്‍ മുഴുകിയിരിക്കുകയാണ്‌ എയ്ഞ്ചലോ!!..

സൂര്യനസ്തമിക്കാത്ത റോമാസാമ്രാജ്യത്തില്‍, സ്നേഹമെന്ന ഓരേയൊരു ആയുധം മാത്രമായി..സമൂഹ്യപരിവര്‍ത്തനത്തിനിറങ്ങിയ ചരിത്രപുരുഷനായ യേശുദേവന്റെ മൃതമായ ഭൗതീകശരീരം ഒരു നിശ്ശബ്ദവിലാപം പോലെ മടിയില്‍ കിടത്തിയ കന്യാമേരിയുടെ മനോഹര ശില്‍പ്പം!!!

"ദ ഗ്രേറ്റ്‌ ആര്‍ട്ടിസ്റ്റ്‌സ്‌' എന്ന ആര്‍ട്ട്‌സീരീസ്‌ മാസികയില്‍ മൈക്കിള്‍ എയ്ഞ്ചലോ എന്ന മഹാപ്രതിഭയുടെ താളുകള്‍ കണ്ട്‌ വിസ്മയഭരിതമായ തന്റെ കൗമാരം...

മനുഷ്യശരീരത്തിന്റെ കൃത്യമായ അളവുകളും അതിസൂക്ഷ്മമായ ഘടനാവൈഭവവും ശില്‍പ്പകലയില്‍ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന്‌ മനസ്സിലാക്കിയത്‌ എയ്‌ഞ്ചലോയില്‍ നിന്നായിരുന്നു!!

മനുഷ്യശരീരത്തിലെ ഓരോ ധമനികള്‍പോലും തെറ്റാതെ ആലേഖനംചെയ്യാന്‍ മൈക്കിള്‍ എയ്ഞ്ചലോ മറന്നില്ലല്ലോ!!!

ശില്‍പ്പകലയുടെ എല്ലാ തിയറിയും പിയത്തായില്‍ ഉണ്ട്‌ എന്നാണ്‌ അപ്പന്‍ എപ്പോഴും പറയാറുള്ളത്‌!

കലയില്‍ ഏറ്റവും നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങള്‍ത്തന്നെയാണ്‌ ഏറ്റവും പ്രധാനപ്പെട്ടതെന്നുമുള്ള എയ്ഞ്ചലോ ഫിലോസഫിയും നിറഞ്ഞുനില്‍ക്കുന്നു പിയത്തായില്‍!!!

പക്ഷെ കന്യാമേരിയുടെ വസ്ത്രാലങ്കാരം അല്‍പംകൂടുതല്‍ ആയോ എന്ന്‌ എന്റെ മനസ്സില്‍ എപ്പോഴും ഒരു ചോദ്യം ഉയരാറുണ്ട്‌..

എന്നാല്‍ യേശുവിന്റെ ശില്‍പ്പചാരുത ശരിയ്ക്കും എടുത്തുകാണിയ്ക്കാന്‍ അത്‌ കാരണമാകുന്നു എന്ന തിരിച്ചറിവ്‌ എന്നെ എയ്ഞ്ചലോയോടുള്ള ആരാധന ഏറെ ഉയര്‍ത്താന്‍ കാരണമാക്കി.

അപ്പനുമായുള്ള സംഭാഷണങ്ങളില്‍ എപ്പോഴും നിറഞ്ഞുനിന്നിരുന്ന ഒരു സന്ദേശമുണ്ടായിരുന്നു....

ഒരു യഥാര്‍ത്ഥ കലാകാരന്‍ വിനീതരില്‍ വിനീതനായിരിക്കണം.

ഒരു ശിശുവിന്റെ കൗതുകത്തോടെ.. മുന്‍വിധികളൊന്നുംകൂടാതെ എന്തിനേയും വീക്ഷിക്കാനുള്ള മനസാന്നിധ്യം ആര്‍ജ്ജിക്കണം....

എപ്പോഴും സത്യത്തോട്‌ ചേര്‍ന്നു നില്‍ക്കാന്‍ പരിശ്രമിക്കണം

സത്യമാണ്‌ സൗന്ദര്യം! സൗന്ദര്യം തന്നെ സത്യവും എന്നെല്ലാം!!!

പക്ഷെ, അത്‌ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ തനിയ്ക്ക്‌ കഴിയാറില്ലെന്നും എനിയ്ക്കുത്തന്നെ ബോധ്യമായിരുന്നു..

പക്ഷെ,ഇപ്പോള്‍ വിയാന്വിതനായ എയ്ഞ്ചലോയെ നേരില്‍ക്കാണാന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും അപ്പന്റെ ഉപദേശങ്ങളുടെ പൊരുള്‍ മനസ്സിലാക്കുകയായിരുന്നു...

കാഴ്ച്ചയില്‍ വിരൂപനായ എയ്ഞ്ചലോ ഒരിയ്ക്കല്‍പോലും സ്വന്തം ശരീരത്തിന്റെ രൂപഭംഗിയില്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്നുവേണം കരുതാന്‍..

വെട്ടിയൊതുക്കാത്ത പാറിപ്പറന്ന തലമുടി....

അശ്രദ്ധമായി വളര്‍ന്ന താടിയും മീശയും....

ലോകത്തിന്റെ എല്ലാ സൗന്ദര്യവും തേടിയലയുന്ന തീക്ഷ്ണമായ കണ്ണുകള്‍!!!!

ഒരു യഥാര്‍ത്ഥ കലകാരന്‍ കലയുടെ ഔന്നിത്യങ്ങള്‍തേടി അലയുമ്പോള്‍തന്റെ ജീവിതത്തിലെ പ്രധാനകാര്യങ്ങള്‍പോലും മറന്നുപോകുന്നു എന്നതിനുള്ള ഉദാഹരണമായി അപ്പന്‍ എപ്പോഴും മൈക്കിള്‍ എയ്ഞ്ചലോയെ ചൂണ്ടിക്കാണിയ്ക്കാറുണ്ടായിരുന്നു...

ലോകം കണ്ട ശില്‍പ്പികളില്‍ എറ്റവും മുമ്പനായിരുന്ന എയ്ഞ്ചലോ...വിവാഹം കുടുംബം എല്ലാം തന്റെ കലാസപര്യതന്നെ എന്ന്‌ സ്വയം തിരിച്ചറിഞ്ഞു...

ഈ തിരിച്ചറിവ്‌ സ്വയം ആര്‍ജ്ജിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്‌ ഒരു കലാകാരന്റെ വിജയവും!!

ആധുനീകലോകത്തെ കലാസപര്യകള്‍ വെറും സാമ്പത്തിക ലാഭത്തിനായുള്ള വ്യാപാരങ്ങള്‍ മാത്രമായി ചുരുങ്ങുമ്പോഴാണ്‌ ഒരു യഥാര്‍ത്ഥ കലാകാരന്റെ വ്യക്തിപ്രഭാവം ശരിയ്ക്കും വ്യക്തമാക്കപ്പെടുന്നത്‌!!!

മനോവ്യാപാരങ്ങളുടെ പെരുമഴയ്ക്ക്‌ വിരാമമെന്നോണം മാനം തെളിഞ്ഞു!!

അംഗലാവണ്യം നിറഞ്ഞൊഴുകുന്ന ഒരു തരുണീമണി ആരേയും ആകര്‍ഷിക്കുന്ന നടനചാരുതയോടെ എയ്ഞ്ചലോയ്ക്കടുക്കലേയ്ക്കെത്തി..

വിശ്വശില്‍പ്പിയുടെ കരവിരുതില്‍ മനോഹരമായി കടഞ്ഞെടുത്ത ജീവന്‍തുടിക്കുന്ന ഒരു വെണ്ണക്കല്‍ശില്‍പ്പം!!

ഈ സുന്ദരീശില്‍പ്പം ഇനി എയ്ഞ്ചലോയുടെ മോഡലോ മറ്റൊ ആവുമോ?..

എന്റെ മനസ്സില്‍ സംശയങ്ങളുടെ പെരുമഴ വീണ്ടും പെയ്തുതുടങ്ങി..

ഇളംറോസ്‌ നിറത്തില്‍ ഇറ്റാലിയന്‍ ഫാഷനിലുള്ള ആ ഫുള്‍ഗൗണില്‍ ഒരു മാലാഖയേപ്പോലെ ആ സുന്ദരി!! എയ്ഞ്ചലോയുടെ ഓരോ ചലനങ്ങളേയും ഇമ വെട്ടാതെ നോക്കിനില്‍ക്കുകയണ്‌..

തികഞ്ഞ ആരാധനയോടെയുള്ള അവരുടെ അംഗചലനങ്ങള്‍ എന്നെ ശരിക്കും അമ്പരപ്പിച്ചു..

ഒരു കാര്യം വ്യക്തമായി അവള്‍ എയ്ഞ്ചലോയെ അതിരുകവിഞ്ഞു ബഹുമാനിക്കുന്നുണ്ട്‌!!!

അവളുടെ കരിനീലക്കണ്ണുകളിലെ തൂക്കുദ്യാനങ്ങള്‍!!..നിറഞ്ഞ തൂമന്ദഹാസത്തിലെ മുല്ലമൊട്ടുകള്‍!!!...നിറമാറിലെ തുളുമ്പുന്ന വീഞ്ഞുകുടങ്ങള്‍!!... എല്ലാം....എല്ലാം ... അവള്‍ക്ക്‌ എയ്ഞ്ചലോയോടുള്ള ആരാധനയുടെ ആഴങ്ങള്‍ എനിയ്ക്കു മനസ്സിലാക്കിത്തരുന്നുണ്ട്‌!!...

വളരെയേറെ സമയം ആ സുന്ദരീശില്‍പ്പം എയ്ഞ്ചലോയ്ക്കടുത്തായി നിലകൊണ്ടു...

എയ്ഞ്ചലോയില്‍നിന്നും എന്തിനോവേണ്ടികാത്തുനില്‍ക്കുന്നപോലെയുള്ള ആ സുന്ദരിയുടെ ശരീരഭാഷ എനിയ്ക്ക്‌ ശരിയ്ക്കും മനസ്സിലായി....

എയ്ഞ്ചലോയുടെ ചുറ്റികയടിയുടെ താളാത്മകമായ ചലനങ്ങള്‍ക്കൊപ്പം താളംപിടിച്ചിരുന്ന ആ സുന്ദരമായ കാല്‍പാദങ്ങള്‍ താന്‍ ശ്രദ്ധിച്ചിരുന്നു...

എന്നാല്‍,എന്നെ ശരിയ്ക്കും വിസ്മയിപ്പിച്ചത്‌ എയ്ഞ്ചലോ ഈ സുന്ദരിയുടെ സാമീപ്യംപോലും അറിഞ്ഞീട്ടില്ല എന്നുള്ളതാണ്‌!!!

മനസ്സിലൂറുന്ന ഭാവനയുടെ തേന്‍ത്തുള്ളികള്‍ സൃഷ്ടിയിലേയ്ക്ക്‌ പകരുമ്പോള്‍.എന്തെന്നില്ലാത്ത ഒരു നിര്‍വൃതിയാണ്‌ ഒരു യഥാര്‍ത്ഥ കലാകാരന്‍ അനുഭവിക്കുന്നതെന്നും....
അവന്‍ ചുറ്റുപാടുകളില്‍നിന്നും വേര്‍പ്പെട്ട്‌ തന്റേതുമാത്രമായ ഒരു ലോകത്തെത്തിപ്പെടുന്നുവെന്നും...അപ്പോള്‍മാത്രമാണ്‌ ഒരു യഥാര്‍ത്ഥകലാസൃഷ്ടിരൂപംകൊള്ളുന്നതെന്നും എനിക്കുമനസ്സിലാക്കിത്തരികയായിരുന്നു എയ്ഞ്ചലോ!!!!

ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്താല്‍തന്നെ താനൊരു മഹാനായ കലാകാരനായി എന്നു സ്വയം വിശ്വസിക്കുന്ന ആധുനീക കലാകാരന്മാരില്‍നിന്നും എത്രയോ അകലെയാണ്‌ യഥാര്‍ത്ഥ കല എന്ന തിരിച്ചറിവിലേയ്ക്കും ആ ദൃശ്യം എന്നെ നയിച്ചു..

കുറേ നേരത്തെ വ്യര്‍ത്ഥമായ കാത്തിനില്‍പ്പിനു ശേഷം നമ്രമുഖിയായ ആ സുന്ദരിയുടെ തിരിച്ചുപോക്ക്‌..എനിക്ക്‌ മറ്റൊരു വലിയ പാഠം കൂടി പറഞ്ഞുതരികയായിരുന്നു...

വെറും ലൗകീക പ്രലോഭനങ്ങളിലും...സമ്പത്തിന്റെ തിളക്കത്തിലും മയങ്ങുന്നവനല്ല ഒരു യഥാര്‍ത്ഥ കലാകാരന്‍ എന്നും!!...

പെയ്തിറഞ്ഞുന്ന മഞ്ഞില്‍നൂലുകള്‍ക്കിടയില്‍ അലിഞ്ഞുപോയ ആ സൗന്ദര്യധാമത്തില്‍ മതിമറന്നു നിന്നുപോയ എന്റെ തോളില്‍ ആ സ്നേഹശ്പര്‍ശം......

മോനെ"നീ കണ്ടിരുന്നോ?..എയ്ഞ്ചലോയുടെ അരികില്‍ നിന്നിരുന്ന ആ സുന്ദരിയെ?...

"ഉവ്വ്‌"

അല്‍പം ജാള്യതയോടെ ഞാന്‍ തലകുലുക്കി..

"അവളാണ്‌ ഏയ്ഞ്ചലോയുടെ പിറകെ വിവാഹാഭ്യര്‍ത്ഥനയുമായി നടന്നിരുന്ന പ്രശസ്തയായിരുന്ന അഭിനേത്രി..."

വിരൂപനായ എയ്ഞ്ചലോയെ അവള്‍ വിവാഹം കഴിക്കാനൊരുങ്ങിയതിനുള്ള കാരണം എന്താണെന്നറിയാമോ?..

"അവളുടെ സൗന്ദര്യവും, മഹാനായ എയ്ഞ്ചലോയുടെ ബുദ്ധിസാമര്‍ത്ഥ്യവും ഒത്തിണങ്ങിയ ഒരു കുഞ്ഞ്‌!!!..അതായിരുന്നു അവളുടെ സ്വപ്നം..."

എയ്ഞ്ചലോ അവള്‍ക്കു കൊടുത്ത മറുപടി എന്താണെന്നറിയാമോ?..

പരിചിതമായ ആ പാതിപുഞ്ചിരിയില്‍ അപ്പന്റെ കുസൃതിചോദ്യം..

എന്റെ കണ്ണുകളിലേയ്ക്കുതന്നെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്ന പിതാവിന്റെ കണ്ണുകളില്‍നിന്നും രക്ഷപ്പെടാനാവതെ ഞാന്‍ കുഴങ്ങി.. ഞാന്‍ തോല്‍വി സമ്മതിച്ചു..മുഖം കുനിച്ചു..

"നേരെ തിരിച്ചായാലോ?...എന്ന്‌!!!

എയ്ഞ്ചലോയുടെ സൗന്ദര്യവും..അവളുടെ ബുദ്ധിയും കൂടിയുള്ള ഒരു കുഞ്ഞാണ്‌ ഉണ്ടാവുന്നതെങ്കിലോ...?എന്ന്‌..

അപ്പന്റെ അളന്നുമുറിച്ചുള്ള പുഞ്ചിരി വീണ്ടും...

അപ്രതീക്ഷിതമായി ഒരു ഷോക്ക്‌കിട്ടിയ അനുഭവം!!!..

കണ്ണുകള്‍ തിരുമ്മിത്തുറന്നു നോക്കിയപ്പോള്‍ ചുറ്റും കൂരിരുട്ടായിരുന്നു....ഒരു വിധത്തില്‍ ടേബിള്‍ ലാമ്പി'ന്റെ സ്വിച്ചോണാക്കി..

നേരിയ പ്രകാശത്തില്‍..ബുക്ക്‌ഷെല്‍ഫിനുമുകളിലായി സ്നേഹപൂര്‍വം പുഞ്ചിരിക്കുന്ന അപ്പന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫോട്ടോ...

ചില്ലിന്റെ മഞ്ഞുപാളികള്‍ക്കുള്ളിലൂടെ അപ്പന്‍ വീണ്ടും എന്നെനോക്കിച്ചിരിക്കുകയാണെന്നു എനിക്കു തോന്നി...

അതോ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കാപട്യകലയെ കൊച്ചാക്കി ചിരിക്കുയായിരുന്നോ!!!!....

ശിശുസഹജമായ മനസ്സോടെ കലാസപര്യമാത്രം നടത്തി കടന്നുപോയ തന്റെ പിതാവ്‌.....

സ്വാര്‍ത്ഥലാഭങ്ങള്‍ക്കുമാത്രമായുള്ള കലയുടെ ദുരുപയോഗം എന്നെ ഒര്‍മ്മപ്പെടുത്തുകയായിരുന്നോ?!!.......

ജനുവരിയുടെ തണുത്ത പ്രഭാതം എന്നെ കിടക്കയില്‍ത്തന്നെ പുതച്ചുമൂടികിടക്കാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചുക്കൊണ്ടിരുന്നു..

പെട്ടെന്ന്‌ ഓര്‍മ്മയുടെ തിരികള്‍ പതുക്കെ തെളിയാന്‍ തുടങ്ങിയാപ്പോള്‍...ചാടിയെഴുന്നെറ്റു..

ഇന്ന്‌ ജനുവരി പന്ത്രണ്ട്‌!!..

അപ്പന്റെ വേര്‍പാടിന്‌ ഇന്ന്‌ പതിനേഴു വയസ്സുതികയുന്നു..

കരുതലിന്റെ ഒരു കരംപോലെ....
കിനാവിന്റെ ലോലതന്ത്രികളായിപോലും..തനിക്ക്‌ നന്മ നേരുന്ന സ്നേഹവായ്പ്പിനുമുന്നില്‍ മനസ്സൊരു വലംപിരിശങ്കായിമാറുകയായിരുന്നു....



ലേബലുകള്‍:

ശനിയാഴ്‌ച, ഓഗസ്റ്റ് 28, 2010

കൊക്കിന്റെ ഗ്ലിസറിന്‍ കച്ചവടം

കൊക്ക്‌പറക്കും വഴിയെ....
എപ്പിസോഡ്‌-4




വെള്ളിലാംകുന്നിലെ ഏക സൈക്കിള്‍ കടയാണ്‌ സുബ്രുവിന്റേത്‌. വെറും നാലാംക്ലാസ്സുകാരനായ സുബ്രുവിന്‌ ആ സൈക്കിള്‍കടകൊണ്ടുജീവിതം നടത്തികൊണ്ടുപോകാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെ പത്താംതരം തോറ്റപ്പോള്‍ സുബ്രുവിന്റെ ഒറ്റപുത്രനായ ഉണ്ണിയെ സുബ്രു ഉപദേശിച്ചു..


"ഇനി പഠിച്ചതൊക്കെ മതി..."


"ഈ സൈക്കിള്‍കട നോക്കിനടത്ത്യാ..മതി നെനക്ക്‌ ജീവിയ്ക്കാന്‍!!!"


"അല്ലാണ്ട്‌പ്പോ പഠിച്ച്‌ വല്ല്യ മൈസ്രേട്ടൊന്നും ആവാന്‍ പോണില്ല്യാലോ!!"


പക്ഷെ, ഉണ്ണിയ്ക്കപ്പോള്‍ 'ട്യൂറ്റോറിയല്‍ കോളേജില്‍'പോണം..


ഒറ്റമോനല്ലെ..അവസാനം സുബ്രു സമ്മതംമൂളി.


അങ്ങനെയാണ്‌ വെള്ളിലാംകുന്നില്‍ ഒരു ട്യൂറ്റോറിയല്‍ പ്രേമം മുളപൊട്ടാന്‍ വഴിയൊരുങ്ങിയത്‌.


വെള്ളിലാംകുന്നിന്റെ വടക്കുവശത്തുള്ള കുന്നിനടുത്തുതാമസിക്കുന്ന പഞ്ചായത്താപ്പീസിലെ പ്യൂണ്‍ കല്യാണിയുടെ മോള്‍ പ്രിയയും,ഉണ്ണിയും തമ്മിലുള്ള ദിവ്യപ്രേമം മുളപൊട്ടിയത്‌ ട്യൂറ്റോറിയല്‍ കോളേജിന്റെ ചുവരുകള്‍ക്കുള്ളിലായിരുന്നുവെങ്കിലും,അത്‌ അവിടവും കടന്ന്‌..പുറത്തേയ്ക്കു വളര്‍ന്ന്‌ വെള്ളിലാംകുന്നിന്റെ താഴ്‌വാരങ്ങളിലേയ്ക്കും പടരാന്‍ തുടങ്ങിയപ്പോള്‍ വെള്ളിലാംകുന്നില്‍ പലരും അതിനു ദൃക്‌സാക്ഷികളുമായി...അങ്ങനെ അത്‌ സുബ്രുവിന്റെ ചെവിയിലും എത്തിക്കഴിഞ്ഞിരുന്നു....


എങ്ങനെ ഈ പ്രേമമെന്ന ഊരാക്കുടുക്കില്‍നിന്നും ഉണ്ണിയെ രക്ഷിച്ചെടുക്കാമെന്നോര്‍ത്ത്‌ സുബ്രു തലപുകഞ്ഞു നടക്കുന്ന കാലം..


കുന്നില്‍പുറത്ത്‌ ആടിനെ തീറ്റാനെന്ന ഭാവേന ഉണ്ണി എത്തുമ്പോഴായിരുന്നു അവരുടേ സ്വകാര്യമായ ഒത്തുചേരലുകള്‍...


നിത്യേന ആടുകളുമായി അവിടെ എത്തുന്ന കൊക്കുമൊയ്തീനും എല്ലാം അറിയാമായിരുന്നു..


പക്ഷെ സഹൃദയനായ കൊക്കിനെ രണ്ടുപേര്‍ക്കും വിശ്വാസവുമായിരുന്നു..


തങ്ങളുടെ ദിവ്യപ്രേമത്തിന്റെ ഒരു അഭ്യുദയകാംക്ഷി എന്ന നിലയ്ക്കുതന്നെയായിരുന്നു അവര്‍ കൊക്കിനെ കണ്ടിരുന്നതും.


ഇനി ഒരു നാള്‍ തങ്ങളുടെ വിവാഹംവരെ നടത്താന്‍ കൊക്കിനെ ഒരു 'ഇടനിലക്കാരനായി'വരെ നിര്‍ത്താം എന്ന ചിന്തയും ഉണ്ണിയ്ക്കുണ്ടായിരുന്നു.അച്ഛനെ എല്ലാം പറഞ്ഞു മനസ്സിലാക്കാനും ഓരാളു വേണമല്ലോ?


കൊക്കിനാണെങ്കില്‍ എന്തോ ഈ കമിതാക്കളോട്‌ എന്തെന്നില്ലാത്ത ഒരു അനുഭാവവും!!

പ്രിയ മൊഞ്ചത്തിയായതാവാം ഒരു കാരണം!!..പൊതുവെ മൊഞ്ചത്തികളോട്‌ ഒരു 'സോഫ്റ്റ്‌ കോര്‍ണര്‍' കൊക്കിനുണ്ടായിരുന്നല്ലോ!!

മഴപെയ്തുതോര്‍ന്ന ഒരുശനിയാഴ്ച വൈകുന്നേരം ആടുകളുമായി കുന്നിന്‍പുറത്തെത്തിയപ്പോള്‍ പതിവിനു വിപരീതമായി ഉണ്ണി ഒറ്റയ്ക്കു വിഷണ്ണനായിരിയ്ക്കുന്നു..

ഏറേ ചോദിച്ചീട്ടും "ഏയ്‌..ഒന്നൂല്ല്യാ" എന്ന മറുപടിപടിമാത്രം!!.

അല്ലെങ്കില്‍ വീടിനു പുറകുവശത്തുള്ള വേലിപടര്‍പ്പിനരികിലായി മരത്തണലില്‍ പ്രിയയും കാണുമായിരുന്നു....

കൊക്കിന്റെ സംശയം ശരിയായിരുന്നു. പ്രേമത്തില്‍ ഒരു സൗന്ദര്യപ്പിണക്കം!!!

അതും അല്‍പ്പം ഗൗരവമായതോതില്‍...

നാലു ദിവസമായി പ്രിയ ഉണ്ണിയുമായി സംസാരിക്കുന്നില്ല!!

വീടിനു പുറകിലുള്ള വേലിപടര്‍പ്പിലെ മരത്തണലില്‍ ഉണ്ണിയെ കാണാന്‍ എത്തുന്നില്ല..


ഉണ്ണി ട്യൂട്ടോറിയലിലെ മറ്റൊരുപെണ്‍കുട്ടിയുമായി കൂടുതല്‍ നേരം സംസാരിച്ചു എന്നതാണ്‌ കാരണം!!.


ഉണ്ണി എല്ലാം കൊക്കിനോടു തുറന്നു പറഞ്ഞു..എങ്ങനെയെങ്കിലും പ്രിയയുടെ പിണക്കം മാറ്റിത്തരണം...


കത്തിതീരാറായ കാജാബീഡിയുടെ അവസാനത്തെ പുകയും വലിച്ചുതീര്‍ത്ത്‌ അല്‍പ്പനേരം ആകാശത്തേയ്ക്ക്‌ നോക്കി എന്തോ ആലോചിച്ച്‌ കൊക്ക്‌ പറഞ്ഞു..


"ജ്ജ്‌..എടങ്ങേറാകാണ്ടിര്‌ക്ക്‌ന്റെ ഇബ്‌ലീസേ...


"എല്ലാത്തിനും ഒരു ബയില്ല്യാണ്ടിരിയ്ക്ക്യോ??"


പിന്നേയുംകുറേ നേരത്തെ ഇരുത്തിച്ചിന്തകള്‍ക്കുശേഷം കൊക്ക്‌ പറഞ്ഞു..


"ഒര്‌ ബയീണ്ടെന്റെ ഇബ്‌ലീസെ..


ഈ മൊഞ്ചത്തികളുടെ ഖല്‍ബിന്‌ മറ്റുള്ളോരുടെ ബെഷമം താങ്ങാന്‍ പറ്റൂല്ലാന്നേ...."


'ജ്ജ്‌..ഓളെ കാണുമ്പ ബെഷമിച്ചങ്ങട്ട്‌രിക്കണം..ചുമ്മാ ബെഷമിച്ചാ പോരാ.. ഓള്‌ ഇന്റെ കണ്ണീര്‌ കാണണം..അതില്‌ ഓള്‍ടെ ഖല്‍ബ്‌ അലിയണം.."


"വിഷമിച്ചിരിയ്ക്കാനൊക്കെ പറ്റും..പക്ഷെ കണ്ണീര്‍ ഒഴുകാന്ന് പറഞ്ഞാല്‍ അതൊക്കെ അത്ര എളുപ്പൊള്ള കാര്യാണോ?"..ഞാന്‍ മോഹന്‍ലാലോ,മമ്മൂട്ടിയൊ മീര ജാസ്മിനൊ ഒന്നും അല്ലല്ലൊ മൊയ്തീനിക്കാ..വിചാരിയ്ക്കുമ്പോ..വിചാരിയ്ക്കുമ്പോ കരയാന്‍!!.


കൊക്ക്‌ അതിനും പ്രതിവിധിയും നിര്‍ദ്ദേശിച്ചു..


"ജ്ജ്‌..ഏതു നൂറ്റാണ്ടിലെ മനുഷ്യേനാ ന്റെ.. ഇബ്‌ലീസേ?...


"അതിനല്ലേ ഈ ഗ്ലിസറിന്‍!!!


"ഞമ്മന്റെ മാമുക്കോയേന്റെ എത്ര സിനിമകളില്‌ ഈ ഗ്ലിസറിന്‍ പ്രയോഗം ഞമ്മള്‌ കണ്ടിര്‌ക്ക്‌ണ്‌!!!!"


'ജ്ജ്‌ ഒന്നു മനസ്സ്‌ ബച്ചാ ഒക്കെ നടക്കും ന്റെ ഇബ്‌ലീസെ!"


കൊക്ക്‌ എല്ലാം വിശദീകരിച്ചു പറഞ്ഞു..


എപ്പോഴെങ്കിലും പ്രിയ ഉണ്ണിയുടെ അടുത്തെത്താതിരിയ്ക്കില്ല..അപ്പോള്‍ വിഷമിച്ച്‌ കണ്ണില്‍ അല്‍പ്പം ഗ്ലിസറിന്‍ പുരട്ടി കണ്ണീരും കൂടിയായാല്‍ പിന്നെ പ്രിയയുടെ മനസ്സലിയാന്‍ വേറൊന്നും തന്നെ വേണ്ട!!


തൃശ്ശൂരുനിന്നും ഗ്ലിസറിന്‍ എത്തിച്ചുകൊടുക്കുന്ന ചുമതലയും കൊക്ക്‌ ഏറ്റെടുത്തു!!!


വേണ്ടെന്നു പറഞ്ഞീട്ടും നൂറുരൂപയുടെ ഒരു നോട്ടും കൊക്കിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്താണ്‌ ഉണ്ണി അന്ന്‌കുന്നിന്‍പുറത്തുനിന്നും മടങ്ങിയത്‌.

ഞായറാഴ്ച്ച ഒരു കണക്കിനാണ്‌ ഉണ്ണി തള്ളിനീക്കിയത്‌..

തിങ്കളാഴ്ച്ച ക്ലാസ്സില്‍പോയില്ല.

നാലു മണിയോടെ കൊക്കിന്റെ വീട്ടിലെത്തിയതും,തൃശ്ശൂര്‍നിന്നും ഗ്ലിസറിനുമായി കൊക്ക്‌ വന്നു കയറുന്നതേ ഉണ്ടായിരുന്നുള്ളൂ..

പെട്ടെന്നു ഗ്ലിസറിനും വാങ്ങി കുന്നില്‍പുറത്തേയ്ക്കു നടക്കുന്നതിടയില്‍ കൊക്ക്‌ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു


"ബാക്കി പൈസ ബച്ചോളീന്‍ ഇബ്‌ലീസെ.... അമ്പതുര്‍പ്പിയേ ആയുള്ളു..ബാക്കി അമ്പതുര്‍പ്പിയ കയ്യീ ബച്ചോളീന്‍"


അതൊക്കെ പിന്നെയാട്ടെ മൊയ്തീനിക്കാ എന്നും പറഞ്ഞു ഉണ്ണി കുന്നിന്‍പുറത്തേയ്ക്കു ധൃതിപ്പെട്ടു നടന്നു


ക്ലാസ്സില്‍ ഉണ്ണിയെ കാണാഞ്ഞ പ്രിയ വേലിപടര്‍പ്പിനരികിലെ മരച്ചുവട്ടില്‍ നേരത്തെ കാത്തു നിന്നിരുന്നു..


കുറച്ചകലേയുള്ളപൊന്തക്കാടിനരികില്‍ ചെന്നിരുന്നു ഗ്ലിസറിന്‍ എല്ലാം കണ്ണില്‍ പുരട്ടി ഉണ്ണി റെഡിയായിരുന്നു.


പ്രിയ അരികിലെത്തിയതും ഉണ്ണി എല്ലാം കൊക്ക്‌ പറഞ്ഞപോലെ തന്നെ ഭംഗിയായായിചെയ്തു..


പ്രിയയുടെ മനസ്സും ദുഃഖപൂര്‍ണ്ണമായി... അവളും കരയാന്‍ ആരംഭിച്ചപ്പോഴാണ്‌ ഒരു കാലൊച്ച കേട്ടത്ത്‌..പെട്ടന്ന്‌ പ്രിയ പൊന്തക്കാട്ടിനപ്പുറത്തേക്കൊളിച്ചുനിന്നു...


കൊക്കായിരുന്നു കാജാബീഡിയും വലിച്ചുകൊണ്ട്‌..


"ന്റെ ഇബ്‌ലീസെ ഗ്ലിസറിന്‍ മേടിച്ചേന്റെ ബാക്കി അമ്പതുര്‍പ്പ്യ ങ്‌ട്ട്‌ ബെക്കന്റെ ഹമുക്കേ.. ഞമ്മന്റെ കയ്യീ ബെച്ചാ തീരണ്‌ത്‌ അറിയൂല്ല്യാന്നേ.."


എന്നും പറഞ്ഞ്‌ അമ്പതു രൂപയുടെ ഒരു നോട്ട്‌ ഉണ്ണിയുടെ ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടു പുറത്തു തട്ടിക്കൊണ്ട്‌ കൊക്കിന്റെ സാന്ത്വനിപ്പിക്കല്‍..


"ങ്‌ള്‌.. ബേജാറാവാണ്ടിര്‌ക്കെന്റെ ഹമുക്കെ..ഞമ്മള്‌ പറഞ്ഞപോലെ കണ്ണീല്‌ രണ്ടു തുള്ളിയങ്ങട്ട്‌ ഇട്ടാലുണ്ടല്ലോ ഈ ദുനിയാവിലുള്ള ഏതു കരയാത്ത മീരാ ജാസ്മിനും കരയും പിന്ന്യല്ലേ..ങ്‌ളെപോലൊരു ഹിമാറിന്റെ കണ്ണീന്ന്‌ കണ്ണീരൊഴ്‌കാന്‌ ബെഷ്‌മം!!!"

ഇത്രയും അല്‍പ്പം ഉറക്കെതന്നെ വിളിച്ചുപറഞ്ഞുക്കൊണ്ട്‌ കൊക്ക്‌ കുന്നിറങ്ങിയതും പൊന്തക്കാട്ടിനപ്പുറത്തുനിന്നും സംഹാരരുദ്രയേപ്പോലെ പ്രിയയും കുന്നിറങ്ങുന്നതു കണ്ട്‌ ഉണ്ണി ശരിയ്ക്കും പൊട്ടിപൊട്ടിക്കരഞ്ഞു!

ലേബലുകള്‍:

വ്യാഴാഴ്‌ച, ജൂലൈ 08, 2010

ജീവന്റെ കണിക


'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍!!!'

മനുഷ്യജീവന്റെ ഉത്‌പത്തിതേടിയുള്ള മഹാപരീക്ഷണശാല!!

ആ മഹാപരീക്ഷണവാര്‍ത്തകളില്‍ മുഴുകി ആല്‍ബിയുടെ മനസ്സ്‌ ഒഴുകിക്കൊണ്ടിരുന്നു..

അല്ലെങ്കിലും ആല്‍ബി എന്നും അങ്ങനെയായിരുന്നു..ബുദ്ധിയുടേയും,യുക്തിയുടേയും തലങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുക്കുന്ന ഒരു രീതി എന്നും ആല്‍ബിയിലുണ്ടായിരുന്നു...

സയന്‍സിന്റേയും ,യുക്തിചിന്തകളുടേയും,വാക്താവായി ആല്‍ബി കൂട്ടുകാര്‍ക്കിടയില്‍ പലപ്പോഴും തിളങ്ങാന്‍ ശ്രമിയ്ക്കാറുണ്ട്‌!!.

'ഡാര്‍വിന്റെ', 'തിയറി ഓഫ്‌ ഇവലൂഷനില്‍' ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിയ്ക്കുന്നല്ലോ എന്ന്‌ ആല്‍ബിയും തിരിച്ചറിഞ്ഞിരുന്നു.

ഇരുപത്തിയേഴു കിലോമീറ്റര്‍ വ്യാസമുള്ള കൂറ്റന്‍'ഭൂഗര്‍ഭ ടണലിലൂടെ'.. പ്രകാശവേഗത്തില്‍ എതിര്‍ദിശകളില്‍ ചീറിപ്പായുന്ന പരമാണുക്കള്‍ കൂട്ടിയിടിച്ച്‌..ഉരുകിയൊലിച്ച്‌ സൂര്യനെ വെല്ലുന്ന ഊഷ്മാവിലും,മര്‍ദ്ദത്തിലും..ജീവന്റെ കണികയായി രൂപാന്തരം പ്രാപിക്കുന്ന വിസ്മയകരമായ ആ അവസ്ഥ ആല്‍ബി വെറുതേ സ്വപ്നം കാണാന്‍ ശ്രമിയ്ക്കുമായിരുന്നു.

വളരേ.. വളരേ..വിസ്മയകരങ്ങളായ 'ഇല്ല്യൂഷനുകളിലും' ആല്‍ബിയുടെ മനസ്സ്‌ പറന്നുനടന്നു..

വേദപുസ്തകത്തിന്റെ മനസ്സു നിറയ്ക്കുന്ന ഉത്‌പത്തിരഹസ്യം ആല്‍ബിയ്ക്കെന്നും പ്രിയപ്പെട്ടതായിരുന്നു..

അതില്‍ ആല്‍ബിയെ മോഹിപ്പിച്ചത്‌ യുക്തിയേക്കളുപരി പ്രകൃതിരഹസ്യങ്ങളുടെ മനംമയക്കുന്ന സൗന്ദര്യവും,മനുഷ്യ ജീവിതത്തിനെ പ്രശാന്തതയും,പാപമെന്ന അവസ്ഥാവിശേഷം മനുഷ്യജീവിതവുമായി എങ്ങനെയൊക്കെ പ്രതിപ്രവര്‍ത്തിയ്ക്കുന്നു എന്ന അറിവുമായിരുന്നു...

എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ ഏദന്‍തോട്ടം!!!

സുഖവും,സന്തോഷവും പൂര്‍ണ്ണമായി കൊടുത്ത ആ സ്വപ്നസ്വര്‍ഗ്ഗത്തില്‍.. ഒരേയൊരു വിലക്കപ്പെട്ട കനിമാത്രം!!

എല്ലാം തികഞ്ഞ പ്രഥമമനുഷ്യമനസ്സിലും അതിയായ മോഹങ്ങള്‍ വച്ചുതന്നെയാണല്ലൊ ദൈവം മെനഞ്ഞെടുത്തത്‌ എന്ന ബോധം ആല്‍ബിയെ അസ്വസ്ഥനാക്കാതിരുന്നില്ല...

ദൈവത്തേപോലെയാകാനുള്ള മനുഷ്യന്റെ മോഹത്തിന്റെ വിലക്കപ്പെട്ട കനികള്‍ എന്നും അവനു മുന്നില്‍ നിറച്ചുവെയ്ക്കാന്‍ ദൈവം മറന്നില്ലല്ലൊ എന്നും ആല്‍ബി പിന്നേയും പിന്നേയും ചിന്തിയ്ക്കാതിരുന്നില്ല...

ദൈവകല്‍പ്പന ലംഘിയ്ക്കുന്നതുവരെ'ആദവും','ഹവ്വയും'ശിശുക്കളെപോലെ നിഷ്ക്കളങ്കരായിരുന്നു..

പരിപൂര്‍ണ്ണ നഗ്നതപോലും ദൈവീകവും , പരിശുദ്ധവുമായിതന്നെയായിരുന്നു അവര്‍ക്ക്‌ അനുഭവപ്പെട്ടിരുന്നത്‌!!! അപ്പോള്‍ അവര്‍ക്ക്‌ ലജ്ജയെന്നവികാരം അനുഭവപ്പെട്ടുരുന്നില്ല!!!

പക്ഷെ...ദൈവകല്‍പ്പന ലംഘിച്ച നിമിഷം മുതല്‍ അവരുടെ മനസ്സില്‍ പാപബോധത്തിന്റെ കറുപ്പുകലര്‍ന്നു...

അവര്‍ വെളിച്ചത്തെ ഭയക്കാന്‍തുടങ്ങി!!!

സ്വന്തം നഗ്നതപോലും അവരില്‍ കുറ്റബോധമുളവാക്കി..അരികേ നിന്നിരുന്ന വൃക്ഷത്തിന്റെ വലിയ ഇലകള്‍ പറിച്ചെടുത്ത്‌ നഗ്നത മറയ്ക്കാന്‍ അവര്‍ പാടുപ്പെട്ടു..

അതുവരെ മധുരസംഗീതമായിരുന്ന ദൈവത്തിന്റെ സ്വരംകേട്ട്‌ അവര്‍ ഞെട്ടിവിറയ്ക്കാന്‍ തുടങ്ങി....

വളരേ'റൊമാന്റിക്‌' ആയി വര്‍ണ്ണിയ്ക്കപ്പെട്ട ആദത്തിന്റേയും..ഹവ്വയുടേയും പാപരഹിതവും,പ്രണയനിര്‍ഭരവുമായ സ്വര്‍ഗ്ഗജീവിതവും കടന്ന്‌....ഏത്‌ സ്വപ്നസ്വര്‍ഗ്ഗത്തിലും ഇഴഞ്ഞ്‌കയറി പാപത്തിന്റെ കനി നല്‍കി മനുഷ്യനെ ദുഃഖത്തിന്റെ കയങ്ങളിലേയ്ക്ക്‌ വലിച്ചിഴയ്ക്കുന്ന ദുഷ്ടസര്‍പ്പങ്ങളുടെ,വ്യാപാരങ്ങളും കടന്ന്‌..അത്‌ മോഹഭംഗങ്ങളുടെ, ചൂടും വിയര്‍പ്പും...ദുഃഖങ്ങളുടെ കയ്പ്പും നിറഞ്ഞ ഊഷരഭൂമികളിലൂടെ ഏറെ അലഞ്ഞു...

മോഹങ്ങളുടേയും.. വിരഹവിഷാദങ്ങളുടേയും,നഷ്ടസ്വര്‍ഗ്ഗങ്ങളുടേയും കണക്കെഴുതുന്ന ഭൂമിയുടെ.ഹരിതാഭമായ പച്ചപ്പില്‍ തന്നെയാണ്‌ തന്റെ മനസ്സ്‌ എന്നും ശാന്തി കണ്ടെത്തുന്നതെന്ന യാഥാര്‍ത്ഥ്യവും ആല്‍ബി ശരിയ്ക്കും തിരിച്ചറിഞ്ഞു....

ഒരിയ്ക്കലും ഉത്തരം കിട്ടാത്ത മനോവ്യാപരങ്ങളുടെ രഥവേഗങ്ങള്‍ക്ക്‌ വിരാമമെന്നോണം 'നികേഷിന്റെ' 'ഹീറോഹോണ്ട' മുറ്റത്തെ ചരലില്‍ ഒന്നു നിരങ്ങിനിന്നു..

നികേഷ്‌ ആകെ പരിഭ്രാന്തിയിലാണ്‌....

ചുട്ടുപൊള്ളുന്ന വേനലിന്റെ വിഹ്വലതകള്‍ എല്ലാം മനസ്സിലൊളിപ്പിച്ചീട്ടെന്നോണം നികേഷിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണിരിയ്ക്കുന്നു..

നികേഷിന്റെ മുഖം ഓര്‍മ്മകളില്‍ എന്നും ഇതു തന്നെയായിരുന്നല്ലോ....

അമ്മയുടെ പരിലാളനമേറ്റു വളരേണ്ട പ്രായത്തില്‍ അമ്മയുടേ ചലനമറ്റ ശരീരത്തെ ശുശ്രൂഷിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ഹതഭാഗ്യന്‍!!

അമ്മൂമ്മയാണ്‌ അവനെ വളര്‍ത്തി വലുതാക്കിയത്‌.

ജീവന്റെ തരി എവിടെയൊ അവശേഷിയ്ക്കുന്ന എന്നു വിശ്വസിയ്ക്കാന്‍ മാത്രം ഒരു ശ്വാസഗതി അമ്മയില്‍ ബാക്കിനിന്നിരുന്നു.

എത്ര തവണ അവന്‍ മനംനൊന്തുപ്രാര്‍ത്ഥിച്ചിരിയ്ക്കുന്നു..

തന്റെ അമ്മയ്ക്ക്‌ സുഖമരണം പ്രധാനം ചെയ്യണമേ ദൈവങ്ങളേ എന്ന്‌!!

കഠിനവേദന അനുഭവിയ്ക്കുന്നപോലെയായിരുന്നു നികേഷിന്റെ അമ്മയുടെ മുഖഭാവം.

അവന്റെ ഓര്‍മ്മകളിലെ അമ്മയുടെ രൂപം അത്രമാത്രം!!

നികേഷിനെ വേദനിപ്പിച്ചതും അതുതന്നെയായിരുന്നു.

"ആല്‍ബി, അമ്മയ്ക്ക്‌ തീരെ വയ്യ.."

"ഡോക്ടറെ വിളിയ്ക്കാന്‍ പോയതാണ്‌..ആരമണിക്കൂറിനുള്ളില്‍ എത്താമെന്നുപറഞ്ഞീട്ടുണ്ട്‌"

വേദനയുടെ ഒരു പെരുംകടല്‍ ഉള്ളിലൊതുക്കിയാണ്‌ നികേഷ്‌ അത്രയും പറഞ്ഞൊപ്പിച്ചതുതന്നെയെന്ന്‌ ആല്‍ബിയ്ക്കു മനസ്സിലായി.

"ഒറ്റയ്ക്കാവുമ്പോള്‍ എനിയ്ക്ക്‌ ആകെ ഒരു വല്ലാത്തപോലെ...."

തന്നോടൊപ്പം പോര്‍ച്ചില്‍നിന്നും ബൈക്കും തള്ളി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ മനസ്സ്‌ കുട്ടിക്കാലത്തേയ്ക്ക്‌ പാഞ്ഞു...

കുട്ടിക്കാലം മുതലേ താനും നികേഷും ഒരുമിച്ചായിരുന്നു..

പറങ്കിമാവുകള്‍ നിറഞ്ഞുനിന്നിരുന്ന ഒരു തോട്ടം തന്നെയായിരുന്നു നികേഷിന്റെ താഴത്തെ പറമ്പ്‌.

പലനിറത്തിലും,വലുപ്പത്തിലും ഉള്ള പറങ്കിമാങ്ങകള്‍ പഴുത്തുനില്‍ക്കുന്ന മനോഹരമായ ഒരു ഏദന്‍തോട്ടം!!!

മാതളനാരകം,ശീമപ്പേരയ്ക്ക,ചാമ്പയ്ക്ക,ജാതിയ്ക്ക..എന്നുവേണ്ട എല്ലാതരം ഫലവൃക്ഷങ്ങളും ആ പറമ്പില്‍ പൂത്തുകായ്ച്ചുനിന്നിരുന്നു..

കുട്ടിക്കാലത്തെ സ്വര്‍ഗ്ഗസമാനമായ കേളീരംഗമായിരുന്നു ആ പറമ്പ്‌!!!

അമ്മയെപ്പോലെ തന്നെ സ്നേഹിച്ചിരുന്നു നികേഷിന്റെ അമ്മയും...

കുട്ടിക്കാലസ്മരണകളില്‍...സെറ്റുമുണ്ടും.കടുംനിറങ്ങളിലുള്ള ബ്ലൗസും ധരിച്ച്‌ നിറഞ്ഞ പുഞ്ചിരിയുമായി ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു നികേഷിന്റെ അമ്മ!!

കളികള്‍ക്കിടയിലെ ചെറിയ വഴക്കുക്കളില്‍ സ്നേഹത്തോടെ ശാസനയുടെ രീതിയില്‍ ഏപ്പോഴും നികേഷിനെ ഉപദേശിയ്ക്കുമായിരുന്നു....

പ്രായത്തില്‍ രണ്ടുമാസത്തിനു മൂത്തത്‌ നികേഷാണെന്നും, അതുകൊണ്ടുതന്നെ തന്നെ ഒരു കൊച്ചനുജനെപോലെ നോക്കേണ്ട ചുമതല നികേഷിനുണ്ടെന്നും എല്ലാം..എല്ലാം..

ഒരു മദ്ധ്യവേനലവധിയുടെ കളികളുടെ ലഹരികളിലായിരുന്നു അത്യാഹിതം..

നികേഷിന്റെ കുഞ്ഞനുജത്തി നിഷയുടെ ജനനത്തോടെ സ്നേഹമയിയായ ആ അമ്മ ബോധരഹിതയായി കിടപ്പിലായി...

എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന്‌ അന്ന്‌ തനിക്കൊരു രൂപവുമുണ്ടായിരുന്നു..

കൊല്ലങ്ങള്‍കഴിഞ്ഞ്‌ ഹൈസ്കൂളിലായതോടെ എല്ലാം മനസ്സിലായിത്തുടങ്ങി..

അനസ്തേഷ്യയില്‍ ഡോക്ടര്‍ക്കു പറ്റിയ ചെറിയൊരു കൈപ്പിഴ!!

'സിസേറിയനു'വേണ്ടി ബോധം കെടുത്തിയതാണ്‌..

പിന്നെ.. സ്നേഹത്തിന്റേയും,സന്തോഷത്തിന്റേയും ലോകത്തേയ്ക്ക്‌ നികേഷിന്റെ അമ്മ തിരിച്ചു വന്നില്ല.

മനുഷ്യന്റെ ചെറിയ കൈപ്പിഴകളീല്‍ തകിടം മറയുന്ന ജീവന്റെ കണിക!!

ഓര്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും കെട്ടുപിണയുന്ന ജീവന്റെ അസ്ഥിരത!!

സങ്കീര്‍ണ്ണമാവുന്ന ജീവിതമെന്ന പ്രഹേളിക!!

തനിയ്ക്കുണ്ടായ കുഞ്ഞിനെ ഒരു നോക്കു കാണാന്‍പോലും നികേഷിന്റെ അമ്മ കണ്ണുതുറന്നില്ല.

ജീവന്റേയും..മരണത്തിന്റേയും ഇടയ്ക്കുള്ള ഏതോ നേര്‍ത്ത കണികകളില്‍കുരുങ്ങി..ചിലന്തിവലയില്‍ വിഷദംശനമേറ്റ്‌,അബോധാവസ്ഥയില്‍ പിടയുന്ന ഇരയേപോലെ..നിശ്ശബ്ദമായ വേദനയുടെ പതിഞ്ഞ രാഗം പോലെ..വെളുത്ത ബെഡ്ഷീറ്റിനേക്കാളും വെളുത്ത്‌ നികേഷിന്റെ അമ്മ!!

നീണ്ട ഇരുപത്തിനാലു വര്‍ഷം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍....

ആല്‍ബിയുടെ ചിന്തകളില്‍ വീണ്ടും കടന്നല്‍ക്കൂടുകളിളകാന്‍ തുടങ്ങി..

ഇങ്ങനെ ഒരു ജീവസ്പന്ദനം എന്തിനുവേണ്ടി?....

സ്നേഹിക്കുന്നവരെ വേദനിപ്പിയ്ക്കാന്‍വേണ്ടിമാത്രം ഒരു ജീവന്റെ ചലനം?!!

തന്റെ ഉറ്റസ്നേഹിതന്റെ സഹനത്തിന്റേയും നിര്‍വികാരതയുടേയും നീണ്ട ഇരുപത്തിനാലുവര്‍ഷങ്ങള്‍ ആല്‍ബിയ്ക്കുമുന്നില്‍ ഉത്തരംകിട്ടാത്ത ഒരു സമസ്യയായി വളര്‍ന്നുനിന്നു...

അതികലശലായ വേദനയിലെന്നപോലെ നികേഷിന്റെ അമ്മയുടെ മുഖം തികച്ചും ദയനീയമായിരുന്നു എപ്പോഴും.....

പ്രാണന്റെ കണിക ക്ഷീണിച്ചുവിവശമായ ശരീരത്തില്‍നിന്നും വിട്ടകലാന്‍ തയ്യാറാകാത്തപോലെ..

ഈ ദേഹവും ദേഹിയും തമ്മിലുള്ള പ്രണയം എന്നൊക്കെപ്പറയുന്നത്‌ ഇതായിരിക്കുമൊ?..

ആല്‍ബിയുടെ മനസ്സില്‍ തന്നെ സ്വന്തം മകനേപ്പോലെ സ്നേഹിച്ച ആ അമ്മയുടെ തീവ്രവേദനയുടെ ഇരുപത്തിനാലു വര്‍ഷങ്ങള്‍ കടന്നല്‍ക്കൂട്ടങ്ങളെപ്പോലെ പറന്നെത്തി ആക്രമിച്ചുകൊണ്ടിരുന്നു...

മാരകമായേക്കാവുന്ന ആ വിഷദംശനങ്ങളില്‍ ഒരുപക്ഷെ താന്‍ തന്നെത്തന്നെ മറന്നുപോയേക്കുമെന്നുവരെ പലപ്പോഴും ആല്‍ബിയ്ക്ക്‌ തോന്നാറുണ്ടായിരുന്നു!!

അന്ന്‌ നികേഷിന്റെ വീടിന്റെ ഗേറ്റ്‌ തുറക്കുമ്പോള്‍ തന്നെ യുക്തിയുടെ ശക്തമായ കാറ്റ്‌ ആല്‍ബിയിടെ ജൈവശരീരത്തെ തഴുക്കുന്നതായി ആല്‍ബി തിരിച്ചറിഞ്ഞിരുന്നു....

ശക്തമായ ആ കാറ്റിന്റെ ചിറകില്‍ തനിയ്ക്കു ഭാരം ഇല്ലാതാവുന്നതായും,യുഗങ്ങള്‍ക്കുപിറകിലേയ്ക്ക്‌ താന്‍ ആവാഹിയ്ക്കപെടുന്നതായും ആല്‍ബി തിരിച്ചറിഞ്ഞു!!

തനിയ്ക്കുചുറ്റും മനം കവരുന്ന ഏദന്‍ത്തോട്ടം തന്നെയാണ്‌ നിറഞ്ഞുനില്‍ക്കുന്നതെന്നും,ഇളംമഞ്ഞിന്റെ ആവരണത്തിലൂടെ പഞ്ഞിക്കെട്ടുകള്‍പോലെ ഒഴുകിനടക്കുന്നത്‌ വിശുദ്ധിയുടെ മാലാഖക്കൂട്ടങ്ങള്‍തന്നെയാണെന്നും ആല്‍ബിയ്ക്കു മനസ്സിലായി..

സര്‍വ്വസൗഭാഗ്യങ്ങളും നിറഞ്ഞുനില്‍ക്കുന്ന പറുദീസയില്‍ തനിക്കുവേണ്ടി ഫലമണിഞ്ഞുനില്‍ക്കുന്ന ജീവവൃക്ഷത്തിന്റെ മനമയക്കുന്ന സുഗന്ധം ആല്‍ബിയെ വിവശനാക്കി..

ദൈവത്തേപോലെയാകാനുള്ള അവന്റെ വ്യഗ്രതകളില്‍ മനസ്സിന്റെ ഓര്‍മ്മാതലങ്ങളെല്ലാം പതുക്കെ മയങ്ങിയമരുന്നതായി ആല്‍ബി അറിഞ്ഞു..

വിവേകത്തിന്റെ മുഗ്ദമായ താളലയങ്ങള്‍ക്കുമേലെ വികാരത്തിന്റെ മാസ്മരസംഗീതം പറന്നിറഞ്ഞിയപ്പോള്‍ ആല്‍ബി നാഗകന്യയുടെ മാസ്മരദംശനത്തിനായി ഒരുങ്ങിനിന്നു...

നികേഷ്‌ പുറത്തു കടന്ന ആ ഇടവേളയുടെ തിടുക്കത്തില്‍ ആല്‍ബി നികേഷിന്റെ അമ്മയുടെ നാസികയിലേയ്ക്കൊഴുകുന്ന പ്രാണവായൂപ്രവാഹം വലിച്ചെറിഞ്ഞു!!!

അഭൗമികമായ ലഹരിയിലെന്നപോലെ ആല്‍ബി മന്ദഹസിയ്ക്കാനരംഭിച്ചു..

ജീവന്റെ കണികയെന്ന വില്ലനാല്‍ ജീവിതമെന്ന കാരാഗൃഹത്തിലടയ്ക്കപ്പെട്ട്‌, നരകിയ്ക്കുന്ന തന്റെ പ്രിയപ്പെട്ട അമ്മയെ ബന്ധനവിമുക്തയാക്കിയ മാന്ത്രികകഥയിലെ രാജകുമാരന്റെ പ്രതീതിയായിരുന്നു ആല്‍ബിയ്ക്കപ്പോള്‍!!

പക്ഷെ, മോഹവലയങ്ങളുടെ പറുദീസയില്‍ നാഗകന്യയുടെ ദംശനമേറ്റുവീണുക്കിടക്കുന്ന ആല്‍ബിയുടെ മുഖത്തേയ്ക്ക്‌ നികേഷിന്റെ മുഖം പ്രകാശമാനമായ ഒരു സൂര്യനേപോലെ അടുക്കുന്നത്‌ ആല്‍ബിയെ വിവശനാക്കി..

ആല്‍ബി കണ്ണുകള്‍ ഇറുക്കിയടച്ചു...

പെട്ടെന്ന്‌ ആല്‍ബി പ്രകാശത്തെ ഭയക്കാനാരംഭിച്ചു!!!

അതുവരെ മധുരസംഗീതമായിതോന്നിയ നികേഷിന്റെ ശബ്ദംകേട്ട്‌ ആല്‍ബി ഞെട്ടിത്തെറിച്ചു!!

വിവസ്ത്രനായി പറുദീസയുടെ തണുപ്പില്‍കിടക്കുന്ന താന്‍ ആദിമനുഷ്യന്‍ തന്നെയാണെന്ന ബോധ്യം ആല്‍ബിയെ തികച്ചും വിഷണ്ണനാക്കാന്‍ തുടങ്ങിയിരുന്നു..

ഇപ്പോള്‍ താന്‍ ഭയക്കുന്നത്‌ നികേഷിന്റെ മുഖമാണെന്നും,അതിനു ദൈവത്തിന്റെ ഛായ മാത്രമാണെന്നുമുള്ള അറിവ്‌ ആല്‍ബിയില്‍ ഒരു വേദനയായി വളരുകയായിരുന്നു..

ഒരു പുതിയ അറിവിന്റെ വേദന!!

ലേബലുകള്‍: